ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കർശനമാക്കും; കേരളത്തിലെ ലൈസൻസിന് അന്തസുണ്ടാകുമെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കർശനമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. അനുവദിക്കുന്ന ലൈസൻസുകളുടെ എണ്ണം കുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് കൊണ്ട് കാര്യമില്ലെന്നും വ്യാജ സർട്ടിഫിക്കറ്റ് നൽകി വീണ്ടും ലൈസൻസ് എടുക്കുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്‌കരിക്കും. ലൈസൻസ് കൊടുക്കുന്ന നടപടി കർശനമാക്കും. ദിവസവും അഞ്ഞൂറ് ലൈസൻസ് കൊടുത്ത് ഗിന്നസ് ബുക്കിൽ കയറാൻ ആഗ്രഹിക്കുന്നില്ല. ലൈസൻസ് എന്ന് പറഞ്ഞാൽ ലൈസൻസ് ആയിരിക്കണം. എച്ച് മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്‌സ് എടുക്കണം. പാർക്ക് ചെയ്യണം, റിവേഴ്‌സ് എടുത്ത് പാർക്ക് ചെയ്ത് കാണിക്കണം. താൻ ഗൾഫിൽ പോയി ലൈസൻസ് എടുത്തപ്പോൾ ഇതെല്ലാം ചെയ്തിട്ടാണ് ലൈസൻസ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. സ്ത്രീകളോട് മോശമായി ഉദ്യോഗസ്ഥർ പെരുമാറുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. വ്യാപകമായി ലൈസൻസ് കൊടുക്കുന്നവർ ആ സ്ഥാനത്തുണ്ടാകില്ല. തെറ്റുവരുത്തിയാൽ ലൈസൻസ് കിട്ടില്ല. കേരളത്തിലെ ലൈസൻസിന് അന്തസുണ്ടാകും. ഇത് മനുഷ്യജീവന്റെ പ്രശ്‌നമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പലർക്കും ലൈസൻസുണ്ട്. പക്ഷേ ജീവിതത്തിൽ ഓടിക്കാൻ അറിയില്ല. പലർക്കും പാർക്ക് ചെയ്യാൻ അറിയില്ല. എല്ലാ കാര്യങ്ങളിലും വിജയിച്ചാൽ മാത്രമേ ലൈസൻസ് അനുവദിക്കൂ. ലൈസൻസ് നേരിട്ട് കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.