തൃശ്ശൂർ കണ്ട് ആരും പനിക്കേണ്ട; മത്സരിച്ചാൽ വിവരം അറിയുമെന്ന് കെ രാജൻ

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് തൃശ്ശൂർ പൂരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടി നൽകി മന്ത്രി കെ രാജൻ. തൃശ്ശൂര് കണ്ട് ആരും പനിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മത്സരിച്ചാൽ മിഠായിത്തെരുവിൽ ഹലുവ കൊടുത്തത് പോലെയാകും. തൃശ്ശൂർ പൂരത്തിൽ രാഷ്ട്രീം കലർത്തുന്നത് പ്രധാനമന്ത്രിയുടെ പാർട്ടി തന്നെയാകും. തങ്ങളാരും തൃശ്ശൂർ പൂരത്തിൽ രാഷ്ട്രീയം കലർത്തുന്നില്ല. അദ്ദേഹത്തിന്റെ പാർട്ടി നടത്തുന്നുണ്ടാകുമെന്ന് മന്ത്രി വിമർശിച്ചു.

ലോകത്തിന്റെ ഉത്സവമാണ് തൃശ്ശൂർ പൂരം. എല്ലാ മലയാളികളുടേയും അഭിമാനമായ പൂരമാണത്. അതിൽ മത-ജാതി-രാഷട്രീയഭേദങ്ങളില്ല. അതിൽ രാഷ്ട്രീയംകലർത്താൻ ശ്രമിച്ചാൽ പ്രയാസകരമായിരിക്കും. ചില പാർട്ടികൾ മര്യാദയനുസരിച്ച് കമ്മിറ്റി കൂടി സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ചിലർ ഒറ്റയ്ക്ക് പ്രഖ്യാപിക്കും. അത് അവരവരുടെ താത്പര്യമാണ്. എന്തായാലും തൃശ്ശൂർ കണ്ട് ആരും പ്രത്യേകമായി ഒന്നും കരുതേണ്ട. മിഠായിത്തെരുവിൽ ഹലുവ കൊടുത്തപോലെയാകുമെന്നും മത്സരിച്ചാൽ വിവരം അറിയുമെന്നും കെ രാജൻ കൂട്ടിച്ചേർത്തു.