പാലാരിവട്ടത്തെ കോൺഗ്രസ് പ്രതിഷേധത്തിൽ ജനപ്രതിനിധികളടക്കുമുള്ള നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ഒന്നാംപ്രതി എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസാണ്. കേസിൽ ഹൈബി ഈഡൻ എംപിയെയും മൂന്ന് എംഎൽഎമാരെയുംപ്രതികളാക്കിയിട്ടുണ്ട്.
കണ്ടാൽ അറിയാവുന്ന 70 പേർക്കെതിരെയും കേസെടുത്തു. കോൺഗ്രസ് പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത് നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ചാണ്.
സമരം തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ആരംഭിച്ചത്. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം.ജനപ്രതിനിധികൾ അടക്കമുള്ളവർ സമരം നടത്തുന്നതിനിടെ, പിരിഞ്ഞുപോയില്ലെങ്കിൽ തല്ലി ഓടിക്കുമെന്ന് സ്റ്റേഷനുള്ളിൽനിന്ന് എസ്.ഐ ഭീഷണി മുഴക്കിയതായി ആരോപിച്ച് പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
ഇതേസമയം, പൊലീസ്, മണിക്കൂറുകൾ സമരം നീണ്ടിട്ടും ചർച്ചക്ക് തയാറായില്ലെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവർത്തകർ റോഡ് ഉപരോധവും ആരോപിച്ചു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവർത്തകരെ ജയിലിലടക്കാനുള്ള നീക്കം അനുവദിക്കില്ലന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.