ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസ് അവസാനിപ്പിച്ചു; ക്ലോഷർ റിപ്പോർട്ട് നൽകി സിബിഐ

തിരുവനന്തപുരം: ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസ് സിബിഐ അവസാനിപ്പിച്ചു. കേസിൽ സിബിഐ ക്ലോഷർ റിപ്പോർട്ട് നൽകി. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചത്. ജെസ്നയെ കണ്ടെത്താനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടതോടെയാണ് സിബിഐയുടെ നടപടി.

രാജ്യത്തിനകത്തും പുറത്തും ജെസ്നയ്ക്കായി അന്വേഷണം നടന്നിരുന്നു. മൂന്ന് വർഷത്തോളമായി സിബിഐ ഈ കേസ് അന്വേഷിക്കുകയാണ്. കോടതിയുടെ നിലപാടായിരിക്കും കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച് നിർണായകമാകുന്നത്. മുൻപ് രണ്ടുപേരെ കേസുമായി ബന്ധപ്പെട്ട് സിബിഐ നുണപരിശോധനയക്ക് വിധേയമാക്കിയിരുന്നു.

പോലീസും ക്രൈംബ്രാഞ്ചും കേസിൽ അന്വേഷണം നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ജെസ്ന ജീവിച്ചിരിപ്പുണ്ടെന്നും താമസിക്കുന്ന സ്ഥലം കണ്ടെത്തിയെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിന് പുറത്ത് മറ്റൊരു സ്ഥലത്തായതിനാൽ കോവിഡ് കാരണം യാത്ര സാധ്യമല്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

എന്നാൽ, തുടർന്നും കേസ് മുന്നോട്ട് പോകാത്ത സാഹചര്യത്തിലായിരുന്നു കുടുംബം സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത്. കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായിരുന്നു ജെസ്ന മരിയ ജയിംസ്. 2018 മാർച്ച് 22-നാണ് ജെസ്‌നയെ കാണാതാവുന്നത്.