എഐസിസിയുടെ സംഘടനാ ചുമതലകളിൽ മാറ്റം; കേരളത്തിന്റെ ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി

ന്യൂഡൽഹി: എഐസിസിയുടെ സംഘടനാ ചുമതലകളിൽ മാറ്റം. കേരളത്തിന്റെ ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി. അദ്ദേഹത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനവും എടുത്തുകളഞ്ഞു. കേരളത്തിന്റെ പുതിയ ചുമതല നൽകിയിരിക്കുന്നത് ദീപാ ദാസ് മുൻഷിക്കാണ്.

ദേശീയ ജനറൽ സെക്രട്ടറിയായ പ്രിയങ്കാഗാന്ധിയെ ഉത്തർപ്രദേശിന്റെ ചുമതലയിൽനിന്ന് മാറ്റി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചുമതലകളിലെ മാറ്റം വരുത്തിയിരിക്കുന്നത്. പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നൽകി. കെ സി വേണുഗോപാൽ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും. സച്ചിൻ പൈലറ്റിന് ഛത്തീസ്ഗഢിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.

അജയ് മാക്കൻ ട്രഷററായും ജയറാം രമേശ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയിലും തുടരും. എഐസിസി അധ്യക്ഷസ്ഥാനം മല്ലികാർജുൻ ഖാർഗെ ഏറ്റെടുത്തതിനുശേഷം പുതിയ വർക്കിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ചുമതലകൾ നൽകിക്കൊണ്ടുള്ള പട്ടിക കോൺഗ്രസ് പുറത്തിറക്കിയത്.