കൊച്ചി: പെൻഷൻ മുടങ്ങിയതിനെതിരെ മറിയക്കുട്ടി നൽകിയ ഹർജി രാഷ്ട്രീയപ്രേരിതമാണെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി സംസ്ഥാന സർക്കാർ. പെൻഷൻ നൽകാൻ ആവശ്യത്തിനു പണമില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. വിധവാ പെൻഷനായി നൽകുന്ന 1600 രൂപയിൽ 300 രൂപ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വിശദീകരിച്ചു.
അതേസമയം, സർക്കാർ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. സർക്കാർ നിലപാട് നിർഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു. സർക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്നും. ഇവരെപ്പോലുളള സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു.
ക്രിസ്മസ് കാലത്ത് ആളുകളുടെ സന്തോഷത്തെ തല്ലിക്കെടുത്തരുത്. ഹർജി രാഷ്ടീയ പ്രേരിതമെന്ന സർക്കാർ നിലപാട് ഹൃദയഭേദകമാണ്. കേന്ദ്രവും സംസ്ഥാനവും അങ്ങോട്ടും എങ്ങോട്ടും പഴി ചാരിയാൽ ഇവിടെ ആളുകൾക്കു ജീവിക്കണ്ടേ. ആളുകളുടെ അന്തസ്സിനെപ്പറ്റി സർക്കാർ ഓർക്കണമെന്നും കോടതി വ്യക്തമാക്കി.

