സസ്പെൻഷനിലായ എംപിമാർ കേരളത്തിനു നാണക്കേട്: വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: നാടിന്റെ വികസനത്തിനു വേണ്ടി ജനങ്ങൾ വോട്ടു ചെയ്ത് പാർലമെന്റിലേക്ക് അയച്ച എംപിമാർ സംസ്‌കാരമില്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാർലമെന്റിന്റെ അന്തസിനു കോട്ടംതട്ടുന്ന രീതിയിൽ പ്രവർത്തിച്ചതിന് സസ്‌പെൻഷനിലായ ‘ഇന്ത്യ മുന്നണി’യുടെ 14 എംപിമാരും കേരളത്തിനു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

ഉപരാഷ്ട്രപതിയെയും സ്പീക്കറെയും രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ അവഹേളിച്ചത് ഗൗരവതരമാണ്. രാജ്യസഭാ തലവനായ ഉപാരാഷ്ട്രപതിയെ ജാതീയമായി അപമാനിച്ച രാഹുൽഗാന്ധിയുടെയും സംഘത്തിന്റെയും നടപടി മാപ്പർഹിക്കാത്തതാണ്. ഇതിനെതിരെ എൻഡിഎ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. മൂന്ന് സംസ്ഥാനങ്ങളിൽ തോറ്റു തുന്നംപാടിയ കോൺഗ്രസ് അതിന്റെ അരിശം തീർക്കാൻ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ കളങ്കപ്പെടുത്തുകയാണ്. സുപ്രധാനമായ നിയമനിർമ്മാണം നടത്താനുള്ള സഭയെ അധമമായ രാഷ്ട്രീയ താൽപര്യത്തിനുള്ള വേദിയാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനു പകരം അധികാരം എങ്ങനെയെങ്കിലും കൈപ്പിടിയിലാക്കുക എന്നതു മാത്രമാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യം. വോട്ടു ചെയ്ത് ജയിപ്പിച്ച ജനങ്ങളെ വെല്ലുവിളിക്കുകയാണ് സസ്‌പെൻഷനിലുള്ള എംപിമാർ ചെയ്യുന്നത്. ഇവർക്കു വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന കാര്യത്തിൽ സംശയമില്ല. പാർലമെന്റിൽ അപമര്യാദയായി പെരുമാറിയ 14 എംപിമാരെയും തുറന്നു കാണിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.