ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ കെ പൊൻമുടിക്ക് അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവ് ശിക്ഷ

ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ കെ പൊൻമുടിക്ക് അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവ് ശിക്ഷ. മൂന്ന് വർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് മദ്രാസ് ഹൈക്കോടതി വിധിച്ചത്. പൊൻമുടിയുടെ ഭാര്യ പി വിശാലാക്ഷിയെയും ഹൈക്കോടതി ശിക്ഷിച്ചു. രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് 2006-2011 കാലയളവിൽ മന്ത്രിയായിരിക്കെ പൊൻമുടി സമ്പാദിച്ചെന്നാണ് കേസ്.

മദ്രാസ് ഹൈക്കോടതി പ്രതികൾക്ക് അപ്പീൽ നൽകാൻ ശിക്ഷ 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. എംഎല്‍എ സ്ഥാനത്തു നിന്ന് ഹൈക്കോടതി വിധിയോടെ പൊന്‍മുടി അയോഗ്യനാകും. തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് പൊൻമുടി. കഴിഞ്ഞ ദിവസം പൊൻമുടിയെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ജസ്റ്റിസ് ജി ജയചന്ദ്രന്‍ റദ്ദാക്കിയിരുന്നു.

പൊൻമുടിയേയും ഭാര്യയേയും വെറുതെ വിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റിന്റെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ജി ജയചന്ദ്രന്റെ ഉത്തരവ്.