ആറ്റിങ്ങലിലെ നവകേരള സദസില്‍ കോണ്‍ഗ്രസ് നേതാവും പങ്കെടുക്കും

ആറ്റിങ്ങലിലെ നവകേരള സദസില്‍ കോണ്‍ഗ്രസ് നേതാവും പങ്കെടുക്കും. നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ തിരുവനന്തപുരം ഡി സി സി അംഗം എംഎസ് ബിനുവാണ് പങ്കെടുക്കുന്നത്. എംഎസ് ബിനു നെടുമങ്ങാട് നഗരസഭാ കൗണ്‍സിലര്‍ കൂടിയാണ്. പ്രഭാത യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ തന്റെ ഡിവിഷനിലെ ഒരു കുട്ടിയുടെ സര്‍ജറിക്ക് 50 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നും അക്കാര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നുമാണ് ബിനുവിന്റെ പ്രഥമ പരിഗണന.

ഇതിനോടകം ബഡ്ജറ്റ് വകയിരുത്തിയിട്ടുള്ള നെടുമങ്ങാട് നാലുവരി പാത വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ തദ്ദേശ ഫണ്ട് വീണ്ടും പുനഃസ്ഥാപിക്കണമെന്നും ബിനു പറയുന്നു. നവകേരള സദസ് പ്രതിപക്ഷം പാടെ ബഹിഷ്‌കരിച്ചിരിക്കുന്നുവെന്ന ചോദ്യത്തോട്, ജനപ്രതിനിധിയെന്ന നിലയില്‍ ഇത്തരം ജനകീയ സദസുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നായിരുന്നു ബിനുവിന്റെ പ്രതികരണം.

‘ജനങ്ങളുടെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഈ വേദി ഉപയോഗപ്രദമാകും. ഒപ്പം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും നവകേരള സദസ് സഹായിക്കും. നല്ലൊരു വേദിയാണിത്.’ നവകേരള പ്രഭാത യോഗത്തില്‍ പങ്കെടുക്കുന്നത് കൊണ്ട് തനിക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യമില്ലെന്നും ജനങ്ങളുടെ ആവശ്യമാണ് താന്‍ മുന്നോട്ടുവയ്ക്കുന്നതെന്നും എംഎസ് ബിനു പറഞ്ഞു.