പെൻഷൻ കൊണ്ട് ജീവിക്കാമെന്ന് അടുത്തെങ്ങും ആരും കരുതേണ്ട; ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി പെൻഷൻ വിതരണം വൈകുന്നുവെന്നാരോപിച്ചുള്ള ഹർജിയിൽ ഇടപെടലുമായി ഹൈക്കോടതി. കേരളത്തിൽ പെൻഷൻ കൊണ്ട് ജീവിക്കാമെന്ന് അടുത്തെങ്ങും ആരും കരുതേണ്ടെന്നും മറ്റു മാർഗങ്ങൾ നോക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം വൈകരുതെന്ന ഉത്തരവ് സർക്കാർ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം വക്കം സ്വദേശിയായ അശോക് കുമാർ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

സർക്കാരിനോട് ചോദിച്ചാൽ കെഎസ്ആർടിസിയാണ് പണം നൽകേണ്ടതെന്ന് പറയും. അവരോട് ചോദിച്ചാൽ പണമില്ലെന്നാണ് മറുപടി. ആരുടെ പക്കലും പണമില്ല. പിന്നെ എന്തു ചെയ്യുമെന്ന് കോടതി ചോദിക്കുന്നു. സഹകരണ ബാങ്കുകളുടെ കൺസോർഷ്യവുമായി ധാരണാപത്രം ഒപ്പിടുന്ന മുറയ്ക്ക് കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്ന് നേരത്തെ സർക്കാർ വിശദീകരിച്ചിരുന്നു. എന്നാൽ ധാരണാപത്രം ഒപ്പിടുന്നതു സംബന്ധിച്ച് ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.

വിശദീകരണം നൽകാൻ സർക്കാരിന് കോടതി കൂടുതൽ സമയം അനുവദിച്ചു. ഡിസംബർ 20ന് ഹർജി പരിഗണിക്കും.