പോലീസ് മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര; ജനങ്ങളേക്കൂടി സംരക്ഷിക്കണമെന്ന് കോടതി

കൊച്ചി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ചെരിപ്പെറിഞ്ഞെന്ന കേസിലാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസിനെതിരെ വിമർശനം ഉന്നയിച്ചത്.

ഷൂ ഏറ് നടത്തിയ സംഭവത്തിലെ പ്രതികൾക്കെതിരേ വധശ്രമത്തിന് കേസെടുത്ത സംഭവത്തിലായിരുന്നു കോടതി വിമർശനം നടത്തിയത്. പോലീസ് മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരെന്നും ജനങ്ങളേക്കൂടി സംരക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പെരുമ്പാവൂരിൽ നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പോലീസിനെ കോടതി വിമർശിച്ചത്.

ബസിനുനേരെ ഷൂ എറിഞ്ഞ കേസിൽ പ്രതികൾക്കെതിരേ ചുമത്തിയ 308 വകുപ്പ് എങ്ങനെ നിലനിൽക്കുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ബസിനു നേരെ എറിയുന്ന ഷൂ ബസിനകത്തേക്ക് കടക്കില്ലല്ലോയെന്നും പിന്നെങ്ങനെ ഈ വകുപ്പ് ചേർത്ത് കേസെടുക്കാനാകും. സംഭവം നടക്കുമ്പോൾ പോലീസ് അവിടെയുണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് മർദനമേറ്റവരെ സംരക്ഷിക്കേണ്ട ചുമതല പോലീസിനില്ലേയെന്നും എങ്ങനെയാണ് ഇത്തരത്തിൽ ഇരട്ടനീതി നടപ്പാക്കാൻ സാധിക്കുന്നതെന്നും കോടതി വിമർശിച്ചു. പ്രതികളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നും പോലീസിനോട് കോടതി ചോദിക്കുന്നു.

അതേസമയം, നവകേരള സദസ്സിന്റെ സംഘാടകരും ഡിവൈഎഫ്ഐക്കാരും അടക്കമുള്ളവർ ചേർന്ന് തങ്ങളെ മർദിച്ചതായി കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർ കോടതിയെ അറിയിച്ചു. കേസിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരേ വിശദമായ പരാതി എഴുതിനൽകണമെന്നാണ് പ്രതികൾക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.