കര്‍ണാടക ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ ബംഗളുരുവിലെ രാജ്ഭവന് ബോംബ് ഭീഷണി.അജ്ഞാത നമ്പറില്‍ നിന്ന് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ട്രോള് റൂമില്‍ ഫോണ്‍ കോള്‍ എത്തിയത്. ഭീഷണി വിശദമായ പരിശോധനയില്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ കോളിന്റെ ഉറവിടത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. വിളിച്ചയാള്‍ രാജ്ഭവന് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഏത് നിമിഷവും അത് പൊട്ടിത്തെറിക്കാമെന്നുമാണ് എന്‍.ഐ.എ കണ്ട്രോള് റൂമിലെ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ഉടന്‍ തന്നെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വിവരം ബംഗളുരു പൊലീസിന് കൈമാറുകയായിരുന്നു. ബംഗളുരു പൊലീസിന്റെ സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെയുള്ളവ രാജ്ഭവനിലെത്തി വിശദമായ തെരച്ചില്‍ നടത്തി. ബോംബ് ഭീഷണി വിശദമായ പരിശോധനയ്ക്ക് ഒടുവില്‍ വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ബംഗളുരു സെന്‍ട്രല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍ഐഎ കോള്‍ സെന്ററില്‍ ലഭിച്ച ഫോൺ കോള്‍ എവിടെ നിന്നാണെന്നും ആരാണ് വിളിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പറഞ്ഞു. വിധാന്‍ സൗധ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

