രാജ്യാന്തര ചലച്ചിത്ര മേള; ഇന്ന് പ്രദർശിപ്പിക്കുന്നത് 66 ചിത്രങ്ങൾ

തിരുവനന്തപുരം: ശനിയാഴ്ച രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നത് 66 ചിത്രങ്ങൾ. ആറ് രാജ്യങ്ങളിൽ നിന്നുള്ള ഓസ്‌കാർ എൻട്രികളും ഒൻപതു മലയാളസിനിമകളും ഉൾപ്പടെയുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

ഓസ്‌കാർ എൻട്രി നേടിയ പോളിഷ് ചിത്രം ദി പെസന്റ്‌സ്, ബെൽജിയം സംവിധായകൻ ബലോജിയുടെ ഒമെൻ, അകി കരിസ്മാകി സംവിധാനം ചെയ്ത ഫോളെൻ ലീവ്‌സ്, ഇൽഗർ കറ്റകിന്റെ ദി ടീച്ചേർസ് ലോഞ്ച്, വിഖ്യാത തുർക്കിഷ് സംവിധായകൻ നൂറി ബിൽജെ സെയിലാന്റെ എബൗട്ട് ഡ്രൈ ഗ്രാസ്സസ്, മരിയ കവ്തരാദ്‌സേയുടെ സ്ലോ എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദർശനം ശനിയാഴ്ച നടക്കും. അനിമേഷൻ ചിത്രമാണ് ദി പെസന്റ്‌സ്. വൃദ്ധനെ വിവാഹം ചെയ്യേണ്ടിവന്ന യുവതിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രമാണിത്. ചിത്രത്തിന്റെ ആദ്യ പ്രദർശനം ശ്രീ പത്മനാഭയിൽ രാത്രി 8.15 നാണ്.

ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് വിവിധ രാജ്യങ്ങളിൽനിന്നുമുള്ള 28 ചിത്രങ്ങളാണ്. കാൻ ചലച്ചിത്രമേളയിൽ പാം ദിഓർ പുരസ്‌കാരത്തിന് അർഹമായ ജസ്റ്റിൻ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ വിഭാഗത്തിലെ ഏക ഇന്ത്യൻ ചിത്രം ശ്രീലങ്കൻ ചലച്ചിത്ര നിർമ്മാതാവ് പ്രസന്ന വിതനഗെയുടെ ചിത്രം പാരഡൈസാണ്. ലൂണ കാർമൂൺ സംവിധാനം ചെയ്ത ഹോർഡ്, ജീ വൂൺ കിം സംവിധായകനായ കൊറിയൻ ചിത്രം കോബ് വെബ്, നവിദ് മഹമൂദി ഒരുക്കിയ അഫ്ഗാൻ ചിത്രം ദി ലാസ്റ്റ് ബർത്ത്‌ഡേ, ഉക്രൈൻ ചിത്രം സ്റ്റെപ്‌നേ, ബ്രൂണോ കാർബോണിയുടെ ദി ആക്‌സിഡന്റ്, കൊറിയൻ ചിത്രം സ്ലീപ്പ് തുടങ്ങിയവയും ലോകസിനിമയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

രാജ്യാന്തര മത്സരയിനത്തിൽ 7 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഇന്ത്യൻ സിനിമകളും സ്പാനിഷ്, പോർച്ചുഗീസ്, കസാക്കിസ്ഥാൻ എന്നീ രാജ്യാന്തര സിനിമകൾക്കൊപ്പം മത്സരയിനത്തിന്റെ ഭാഗമാവും. എഡ്ഗാർഡോ ഡയ്‌ലെക്കും ഡാനിയൽ കാസബെയും സംവിധാനം ചെയ്ത സതേൺ സ്റ്റോം, ലൈല ഹാലയുടെ പോർച്ചു?ഗീസ് ചിത്രം പവർ ആലി, മഞ്ഞുവീഴ്ചയിൽ അകപ്പെട്ടു പോവുന്ന കസാക്കിസ്ഥാൻ യുവാവിന്റെ സംഭവബഹുലമായ കഥയ പറയുന്ന ദി സ്‌നോ സ്റ്റോം, ഡിയാഗോ ഡെൽ റിയോയുടെ ഓൾ ദി സയലൻസ്, പ്രണയവും ലൈംഗികതയും ചർച്ച ചെയ്യുന്ന ഹിന്ദി ചിത്രം ആഗ്ര, അൻപതു വയസ്സുകാരിയായ അങ്കണവാടി ടീച്ചർ ഗീതയുടെ ജീവിതം പറയുന്ന ഫാസിൽ റസാഖ് രചനയും സംവിധാനവും നിർവഹിച്ച തടവ്, ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്നീ മലയാള ചിത്രങ്ങളും ഇന്ന് മത്സരയിനത്തിൽ പ്രദർശിപ്പിക്കുന്നതാണ്.