നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ചു

നവകേരള സദസിന്റെ ഭാഗമായി പ്രഭാത യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി യാത്രയ്ക്കിടയില്‍ കൊച്ചി മെട്രോയ്ക്ക് ആശംസകള്‍ നേരാനും മറന്നില്ല.

സ്വന്തം കൈപ്പടയില്‍ ” നവകേരള സദസ്സിന്റെ ഭാഗമായുള്ള നവകേരള യാത്ര, എറണാകുളത്തു നിന്നും വൈപ്പിനിലേക്ക് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് തീര്‍ത്തു. വ്യത്യസ്തമായ അനുഭവമായി. കൊച്ചി വാട്ടര്‍ മെട്രോവിന് ആശംസകള്‍! എന്നാണ് അദ്ദേഹം കുറിച്ചത്.

വൈപ്പിന്‍ ടെര്‍മിനലിലേക്ക് രാവിലെ 11ന് കൊച്ചി വാട്ടര്‍ മെട്രോയുടെ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും യാത്ര നടത്തിയത്. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ മന്ത്രി പി. രാജീവ്, കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തി. പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് സര്‍വീസ് ആരംഭിച്ച് 7 മാസം പിന്നിട്ട കാലയളവില്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. 12 ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- വൈപ്പിന്‍, ഹൈക്കോര്‍ട്ട്- ജംഗ്ഷന്‍ ബോള്‍ഗാട്ടി, വൈറ്റില- കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലാണ് മെട്രോ സര്‍വീസ് നടത്തുന്നത്.