യാത്ര മുടങ്ങിയ മലയാളി വിദ്യാർഥികൾക്ക് സഹായവുമായി ബംഗാൾ ഗവർണർ

ന്യൂഡൽഹി: സൈക്ലോൺ മുന്നറിയിപ്പിനെ തുടർന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കിയതോടെ യാത്ര മുടങ്ങിയ മലയാളി സർവകലാശാല വിദ്യാർഥികൾക്കും അധ്യാപകർക്കും സഹായ ഹസ്തവുമായി ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. കൊൽക്കത്തയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് അദ്ദേഹം തുണയായത്.

ശ്രീശങ്കര സർവകലാശാലയുടെ കാലടി, തിരൂർ കേന്ദ്രങ്ങളിലെ 58 സോഷ്യൽവർക്ക് വിദ്യാർഥികളും ആറ് അധ്യാപകരുമടങ്ങുന്ന സംഘമാണ് ട്രെയിൻ റദ്ദാക്കിയതോടെ കൊൽക്കത്തയിൽ കുടുങ്ങിയത്. തുടർന്ന് ഇവർ കേരള രാജ്ഭവനിൽ ബന്ധപ്പെടുകയായിരുന്നു.

പിന്നീട് കേരളാ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസിനെ ടെലിഫോണിൽ ബന്ധപ്പെട്ടു. ആനന്ദബോസ് നേരിട്ട് ഇടപെട്ട് ട്രെയിനിൽ പ്രത്യേക ബോഗി സജ്ജീകരിക്കാൻ നിർദേശിച്ചു. തുടർന്നാണ് തിങ്കളാഴ്ച്ച വൈകിട്ട് സംഘത്തിന്റെ മടക്കയാത്രയ്ക്ക് വഴിയൊരുങ്ങിയത്. തിങ്കളാഴ്ച കൂടിക്കാഴ്ചയ്ക്കായി സംഘത്തെ ഗവർണർ കൊൽക്കത്ത രാജ്ഭവനിലേക്ക് ഗവർണർ ക്ഷണിക്കുകയും ചെയ്തിരുന്നു.

അനസ് എം.കെ, രേഷ്മ ഭരദ്വാജ് എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് സോഷ്യൽവർക്ക് വിദ്യാർഥികൾ പഠന യാത്ര നടത്തിയത്. മേഘാലയ, ആസാം, ബംഗാൾ സംസ്ഥാനങ്ങളിലായിരുന്നു രണ്ടു ബാച്ചുകളിലായിട്ടായിരുന്നു പഠനയാത്ര.