വിദ്യാർത്ഥികളെ നവകേരള സദസിൽ എവിടെയും നിർബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. അത്തരം നിർദേശങ്ങൾ മന്ത്രി തലത്തിലോ ഉദ്യോഗസ്ഥരോ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷിതാക്കളോടൊപ്പമാണ് കുട്ടികൾ വരുന്നത്. നവകേരള സദസ്സിലെ ജനപങ്കാളിത്തം തെറ്റായ പ്രചരണങ്ങൾ ജനങ്ങൾ തള്ളിയതിന്റെ തെളിവാണ് . ബഹിഷ്കരിച്ച യുഡിഎഫ് എംഎൽഎമാർ പോലും ഇപ്പോൾ മാറി ചിന്തിക്കുന്നുണ്ടെന്നും. സർക്കാർ പരിപാടിയാണ് നവകേരള സദസ്സ്. അതുകൊണ്ട് എല്ലാ ഉദ്യോഗസ്ഥന്മാർക്കും പങ്കെടുക്കാം.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഓരോ മണ്ഡലത്തിലും പതിനായിരക്കണക്കിന് ജനങ്ങൾ ആണ് നവകേരള സദസ്സിൽ പങ്കെടുക്കുന്നത്. സ്വഭാവികമായി പങ്കെടുക്കുന്ന ജനക്കൂട്ടത്തിന്റെ കൂടെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കേണ്ട ആവശ്യം ഇല്ല. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നോ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ നിന്നോ ഒരു ഉത്തരവും നൽകിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിമാരും മുഖ്യമന്ത്രിയും സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആകെ തലസ്ഥാന നഗരം വിട്ട് ഒരുമിച്ച് ജനങ്ങളെ നേരിട്ട് കാണാൻ ഇറങ്ങുന്ന വേളയിൽ അവരെ അഭിവാദ്യം ചെയ്യാൻ ആബാലവൃദ്ധം ജനം റോഡിന്റെ രണ്ട് വശത്തിലും അണിനിരക്കുന്നത് സ്വഭാവികമാണ്. അത് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അല്ല എന്നും മന്ത്രി വ്യക്തമാക്കി.

