തൃശൂർ: ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് രണ്ടായി വേർപ്പെട്ടു. തിരക്ക് അധികം ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ ഒരുഭാഗം വേർപ്പെടുകയായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് വെറും രണ്ട് മാസം പിന്നിട്ട ഫ്‌ളോട്ടിംഗ് ഫ്രിഡ്ജാണ് തകർന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിനായിരുന്നു.
അവധി ദിവസമല്ലാത്തതിനാൽ തിരക്ക് കുറവായതിനാനാലാണ് വലിയ അപകടം ഉണ്ടാവാതിരുന്നത്. ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് രണ്ടായി വേർപെടുന്ന സമയത്ത് സഞ്ചാരികൾ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ശക്തമായി തിരയടിച്ചതിനാൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ ഒരു ഭാഗം വേർപ്പെട്ട് കടലിലേക്ക് ഒഴുകുകയായിരുന്നു. പിന്നീട് നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയെത്തി പൊട്ടിയ ഭാഗം കഷ്ണങ്ങളാക്കി തീരത്തേക്ക് കയറ്റിവച്ചു. ഓരോ കഷ്ണങ്ങളും കയറ്റിയത് ട്രാക്ടർ ഉപയോഗിച്ചാണ്.
സ്വകാര്യ സംരംഭകരുമായി സഹകരിച്ചായിരുന്നു ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ നിർമാണം. 80 ലക്ഷം രൂപ ചെലവിട്ടാണ് സ്വകാര്യ കമ്പനി ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് നിർമ്മിച്ചത്. 110 മീറ്റർ നീളമാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന് ഉണ്ടായിരുന്നത്. ഏകദേശം ഒരു കോടി രൂപയാണ് നിർമാണ ചെലവ്. ഒരേസമയം 100 പേർക്ക് ബ്രിഡ്ജിൽ പ്രവേശിക്കാവുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. ഒരാൾക്ക് 120 രൂപയാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജിൽ കയറാൻ ഈടാക്കിയിരുന്നത്.

