കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കൃത്യമായ പ്രപ്പോസൽ കേരളം നൽകിയില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്ഥാനത്തിന് 6015 കോടിയുടെ വായ്പ സഹായമാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കേന്ദ്രഫണ്ട് സംബന്ധിച്ച് തെറ്റായ പ്രചരണമാണ് നടക്കുന്നത്. കൃത്യമായ പ്രപ്പോസൽ സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല.

കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ തുക വിധവ- വാർധക്യ പെൻഷനുകൾക്ക് നൽകുന്നില്ല എന്നാണ് പ്രചാരണം. കൃത്യമായ സമയത്ത് എല്ലാ സംസ്ഥാനങ്ങൾക്കും പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ട്.

അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണ് മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ദൃശ്യ മാധ്യമങ്ങളെല്ലാം ക്യാമറകൾ ഓൺ ചെയ്ത് താൻ പറയാൻ പോകുന്നതെല്ലാം റെക്കോർഡ് ചെയ്യണം എന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സംസ്ഥാന പ്രചാരണത്തിനെതിരെ കണക്കുകൾ നിരത്തിലുള്ള കേന്ദ്ര ധനമന്ത്രിയുടെ വാദം.