സ്ത്രീകളെയും കുട്ടികളെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്; നിർദ്ദേശങ്ങളുമായി ഡിജിപിയുടെ സർക്കുലർ

തിരുവനന്തപുരം: വ്യക്തികളെ ചോദ്യംചെയ്യാനും സാക്ഷിയായി വിളിപ്പിക്കാനും നോട്ടീസ് നൽകുന്നത് നിർബന്ധമാണെന്ന നിർദ്ദേശം നൽകി കേരളാ പൊലീസ്. സുപ്രീംകോടതി നിർദേശപ്രകാരമാണ് പത്തുവർഷം മുൻപ് നിലവിൽവന്ന മാർഗനിർദേശങ്ങൾ സംസ്ഥാന പൊലീസ് മേധാവി പുതുക്കിയത്. ഈ സർക്കുലർ എല്ലാ പൊലീസ് സ്റ്റേഷനും നൽകുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്. താമസസ്ഥലത്തെത്തി മാത്രമേ ചോദ്യം ചെയ്യുകയോ വിവരങ്ങൾ ആരായുകയോ ചെയ്യാവൂ. വനിതാ പൊലീസിന്റെയും സ്ത്രീയുടെ മറ്റു കുടുംബാംഗങ്ങളുടെയും സാന്നിധ്യം വേണം. 65 വയസ്സിനുമുകളിലുള്ളവരെയും ശാരീരികവെല്ലുവിളി നേരിടുന്നവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത് തുടങ്ങിയ നിർദ്ദേശങ്ങളും സർക്കുലർ മുന്നോട്ടുവെച്ചിട്ടുണ്ട്.

സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂർണസുരക്ഷ അന്വേഷണ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തമാണ്. ചോദ്യംചെയ്യലിന് ഹാജരാകാൻ നൽകുന്ന നോട്ടീസിന് കൈപ്പറ്റ് രസീത് വാങ്ങണം എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ. ക്രിമിനൽനടപടി ചട്ടപ്രകാരം കോടതി അനുമതിയില്ലാതെ അറസ്റ്റു ചെയ്യാൻ പൊലീസിന് അധികാരമുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സുപ്രീംകോടതി നിർദേശപ്രകാരം 2011-ൽ സംസ്ഥാന പൊലീസ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ പിന്നീട് വ്യക്തത വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. വിവിധ കേസുകളുടെ വിധിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ വ്യക്തതവരുത്തി സർക്കുലർ ഇറക്കണമെന്നായിരുന്നു സംസ്ഥാനങ്ങൾക്ക് കോടതി നൽകിയ നിർദ്ദേശം.

ഇതനുസരിച്ച് അറസ്റ്റ്, ചോദ്യംചെയ്യൽ, അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ ഹാജരാക്കൽ, സാക്ഷിയായി വിളിപ്പിക്കൽ എന്നിവയ്ക്ക് പ്രത്യേക മാതൃകയിലുള്ള നോട്ടീസ് തയ്യാറാക്കി. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ താഴത്തെ നിലയിൽത്തന്നെ തങ്ങളുടെ പ്രവർത്തനം നിർവഹിക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ എസ്.എച്ച്.ഒയ്ക്ക് നൽകുന്ന ബുക്ക്ലെറ്റുകൾ അന്വേഷണം പൂർത്തിയാക്കി അന്തിമറിപ്പോർട്ട് സമർപ്പിച്ചശേഷം മൂന്നുവർഷംവരെ സൂക്ഷിക്കണമെന്നുള്ള നിർദ്ദേശവും ഡിജിപിയുടെ സർക്കുലറിലുണ്ട്.