ഗാസ: ഗാസയിൽ വെടിനിർത്തൽ. വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്കാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറാണ് വെടിനിർത്തൽ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്.
വൈകിട്ട് 4 മണിയോടെ (ഇന്ത്യൻ സമയം വൈകീട്ട് 7.30) പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്ന് ഖത്തർ അറിയിച്ചിട്ടുണ്ട്. ഇവരെ റെഡ് ക്രോസിനു കൈമാറും. നാലു ദിവസത്തിനുള്ളിൽ 50 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരാറെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി വിശദമാക്കി.
ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്നും മജീദ് അൽ അൻസാരി പറഞ്ഞു. എത്ര തടവുകാരെ വിട്ടയയ്ക്കുമെന്നു വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

