നവകേരള യാത്രയുടെ വാഹനത്തിന് മുന്നില്‍ ചാടി രക്തസാക്ഷിയെ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍

നവകേരള യാത്രയുടെ വാഹനത്തിന് മുന്നില്‍ ചാടി രക്തസാക്ഷിയെ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. അതിജീവനത്തിനുവേണ്ടിയാണ് അവരിത് ചെയ്യുന്നതെന്നും വിമോചന സമരക്കാലത്തെതു പോലെയുള്ള ശ്രമം കോണ്‍ഗ്രസ് നടത്തുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തന്നെയാണ് ഡിവൈഎഫ് നേതാക്കള്‍ ചെയ്തത് എന്ന മുഖ്യമന്ത്രിയുടെ നിലപാട് സജി ചെറിയാനും ആവര്‍ത്തിച്ചു. മറവി രോഗമാണ് കോണ്‍ഗ്രസിന് എന്നാണ് മന്ത്രി സജി ചെറിയാന്റെ വിമര്‍ശനം.

എല്ലാ വിധത്തിലെയും സര്‍ക്കാരിന്റെ ജനകീയ പരിപാടികളെ പ്രതിപക്ഷം എതിര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ് ബഹിഷ്‌കരിച്ച എല്ലാ പരിപാടികളും വന്‍ ജനകീയ പങ്കാളിത്തത്തോടെ വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. നവകേരള സദസ്സിന്റെ കാര്യവും ഇങ്ങനെ തന്നെയാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വണ്ടിയ്ക്ക് മുന്നിലേക്ക് ചാടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞില്ലായെങ്കില്‍ രക്തസാക്ഷിയായേനെയെന്ന് സജി ചെറിയാന്‍ പറയുന്നു. ഇത്തരം കുരുത്തക്കേടുകള്‍ കാണിക്കാന്‍ കുട്ടികളെ വിടരുത്. വി ഡി സതീശനും കോണ്‍ഗ്രസ് നേതൃത്വവുമാണ് കുട്ടികളെ പറഞ്ഞുവിടുന്നതെന്ന് ഞങ്ങള്‍ക്ക് വ്യക്തമാണ്. ഈ നമ്പര്‍ കാണിച്ചാല്‍ ഭയപ്പെടുന്നവരല്ല തങ്ങള്‍ 21 പേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.