ന്യൂഡൽഹി: തെന്നിന്ത്യൻ ചലച്ചിത്ര താരം പ്രകാശ് രാജിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിക്ഷേപ തട്ടിപ്പുകേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി പ്രകാശ് രാജിന് നോട്ടീസ് അയച്ചത്. ഒരു ജുവലറി ഉടമ ഉൾപ്പെട്ട 100 കോടി രൂപയുടെ പോൺസി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് നടപടി.
പ്രകാശ് രാജ് ആരോപണവിധേയരായ പ്രണവ് ജുവലേഴ്സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു. അടുത്തയാഴ്ച ചെന്നൈയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പ്രകാശ് രാജിന് ഇഡി നൽകിയിരിക്കുന്ന നിർദ്ദേശമെന്നാണ് റിപ്പോർട്ട്. നവംബർ 20 ന് തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള ഈ ജുവലറി ഗ്രൂപ്പിന്റെ ശാഖകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. കണക്കിൽപ്പെടാത്ത 23.70 ലക്ഷം രൂപയും 11.60 കിലോ സ്വർണാഭരണങ്ങളും വിവിധ രേഖകളും റെയ്ഡിൽ പിടിച്ചെടുക്കുകയും ചെയ്തു.
പോൺസി സ്കീമിലൂടെ നിക്ഷേപകരെ കബളിപ്പിച്ച് 100 കോടി രൂപയോളം തട്ടിയെന്നാണ് ഗ്രൂപ്പിനെതിരായ ആരോപണം. പുതിയ നിക്ഷേപകരിൽ നിന്ന് സ്വീകരിക്കുന്ന പണം നിലവിലെ നിക്ഷേപകർക്ക് നൽകുകയും ഭാവിയിൽ മികച്ച വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യുന്ന സംവിധാനമാണിത്.

