ബെൻസ് വാഹനവും തലപ്പാവുമൊക്കെയായി രാജാപ്പാർട്ട് കെട്ടാനാണ് പിണറായിക്ക് മോഹം; കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. നവകേരള സദസിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പിണറായിയുടെ കെട്ടുകാഴ്ചയിൽ പാവപ്പെട്ടവർക്ക് സ്ഥാനമില്ലാത്തതുകൊണ്ടാണ് യുഡിഎഫ് ബഹിഷ്‌കരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനസമ്പർക്ക പരിപാടി നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിയുന്നതിനും പരിപാടി തടയുന്നതിനും ജനങ്ങളെ ആക്രമിക്കുന്നതിനും നിർദേശം നൽകിയ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന് നവകേരള സദസ് ബഹിഷ്‌കരിച്ച യുഡിഎഫിനെ വിമർശിക്കാൻ എന്ത് അർഹതയാണുള്ളതെന്ന് സുധാകരൻ ചോദിച്ചു.

മഞ്ചേശ്വരത്തു നടന്ന പൊതുപരിപാടിയിൽ പാവപ്പെട്ടവർക്ക് പുറമ്പോക്കിലായിരുന്നു സ്ഥാനം. ഒരു പരാതി പോലും പരിഹരിക്കുകയോ ഒരു രൂപയുടെ ധനസഹായം നൽകുകയോ ചെയ്തില്ല. 2011, 2013, 2015 വർഷങ്ങളിൽ ഉമ്മൻ ചാണ്ടി മൂന്നു തവണ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ കാസർഗോഡ് ജില്ലയിലെ 94,696 പരാതികളാണ് പരിഹരിച്ചത്. പാവപ്പെട്ടവർക്ക് 11.94 കോടി രൂപയും വിതരണം ചെയ്തു. 47 മണിക്കൂർ അദ്ദേഹം കാസർഗോഡ് പാവപ്പെട്ടവരോടൊത്ത് ചെലവഴിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മൊത്തം ജനസമ്പർക്ക പരിപാടിയിൽ 11.45 ലക്ഷം പരാതികൾ പരിഹരിക്കുകയും 242 കോടി രൂപ ചെലവഴിക്കുകയും ചെയ്തുവെന്നാണ് പിണറായി വിജയൻ നിയമസഭയിൽ നൽകിയ കണക്ക്. എന്നാൽ ഇങ്ങനെയൊരു തപസ്യയ്ക്ക് പിണറായി വിജയൻ തയാറായില്ല. ബെൻസ് വാഹനവും തലപ്പാവുമൊക്കെയായി രാജാപ്പാർട്ട് കെട്ടാനാണ് അദ്ദേഹത്തിന്റെ മോഹം. യുഡിഎഫ് കൊണ്ടുവന്നതല്ലാതെ ഒന്നും കേരളത്തിൽ സംഭവിച്ചിട്ടില്ല. ഉമ്മൻ ചാണ്ടി കൊണ്ടുവന്ന കൊച്ചി മെട്രോ റെയിലും കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും ഉദ്ഘാടനം ചെയ്യാൻ പിണറായി വിജയന് യാതൊരു ഉളുപ്പും ഇല്ലായിരുന്നു. യുഡിഎഫ് ഭരണമെങ്കിൽ ഇന്നു കാണുന്ന വികസനം സാധ്യമാകുമോയെന്ന് ചോദിക്കാൻ പിണറായി വിജയന് അപാരമായ തൊലിക്കട്ടി വേണം. മുഖ്യമന്ത്രി പൊക്കിക്കാട്ടുന്ന വികസനം സംഭവിക്കുന്നത് സിപിഎമ്മിലും അദ്ദേഹത്തിന്റെ കുടുംബത്തിലുമൊക്കെയാണ്. രാജാപ്പാർട്ടിൽ നിന്ന് ഇറങ്ങിവന്ന് ജനങ്ങളുടെ കണ്ണീർ തുടച്ചില്ലെങ്കിൽ ചരിത്രം നിങ്ങളെ വെറുതെ വിടില്ലെന്ന് സുധാകരൻ ഓർമ്മപ്പെടുത്തി.