തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന യാത്ര നവകേരളസദസല്ലെന്നും നാടുവാഴി സദസാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. യാത്ര കഴിഞ്ഞാൽ ബസല്ല, കമ്യൂണിസ്റ്റ് പാർട്ടി തന്നെയാകും മ്യൂസിയത്തിലേക്ക് കയറാൻ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബസിന്റെ കാലാവധി 15 കൊല്ലം കഴിഞ്ഞ് മ്യൂസിയത്തിൽ വച്ചാൽതന്നെ ലക്ഷക്കണക്കിന് ജനങ്ങൾ കാണാൻ വരുമെന്ന സിപിഎം നേതാവ് എ കെ ബാലന്റെ വാക്കുകളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
1600 രൂപ പെൻഷൻ കൊടുക്കാനില്ല എന്ന് പറയുന്നവരാണ് ഒന്നരക്കോടിയുടെ ധൂർത്ത് നടത്തുന്നത്. യാത്രയ്ക്കും സുരക്ഷയ്ക്കുമായി കോടികളാണ് ചിലവഴിക്കുന്നത്. കർഷകരേയും ക്ഷേമപെൻഷൻ കിട്ടാത്തവരേയുമെല്ലാം വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി. ബസിനകത്ത് എന്തെല്ലാം ആഢംബരമുണ്ടെന്നത് ജനത്തിന് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തെ ഈ കാട്ടിക്കൂട്ടൽ ജനം വിലയിരുത്തും. ജനസമ്പർക്കം എന്നപേരിൽ മരുമകൻ മന്ത്രി, മുഹമ്മദ് റിയാസ് മുൻപ് നടത്തിയ പി ആർ എക്സർസൈസ് കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് സർക്കാർ പറയട്ടെ. സ്റ്റാഫിനെ കൂട്ടി ഊര് ചുറ്റുന്ന നാടുവാഴിയാത്ര ചരിത്രത്തിൽ എങ്ങനെ രേഖപ്പെടുത്തുമെന്ന് എൽ ഡി എഫ് സർക്കാർ ചിന്തിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

