മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് മൂല്യം കൂടും; എം വി ഗോവിന്ദൻ

തിരുവനന്തപുരം: നവകേരള സദസിനായി തയ്യാറാക്കിയിരിക്കുന്ന ബസ്, ആഢംബര ബസ് അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബസ് ഭാവിയിൽ ഉപയോഗിക്കാൻ കഴിയുമെന്നും ബസിന് മൂല്യം കൂടുകയാണ് ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് സാധാരണ മൂല്യത്തേക്കാൾ അപ്പുറമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബസുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്നതിനായി സാധാരണ ബസ് അല്ല ഉപയോഗിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച വിഷയത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞടുപ്പിന്റെ ഭാഗമായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് വോട്ടു ചെയ്തു എന്നത് നിലവിലെ സാഹചര്യത്തിൽ വളരെ ഗൗരവതരമായ കാര്യമാണ്. ഇത്തരത്തിലാണെങ്കിൽ, വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എത്ര ലക്ഷം കാർഡ് ഉണ്ടാക്കാൻ സാധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ളവർ ഗൗരവത്തോടെ കണ്ട് വിഷയത്തിൽ ഇടപെടണം. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ നടത്തിയിരിക്കുന്ന ഈ മോഡൽ ജനത്തെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ഇത് സംബന്ധിച്ച അന്വേഷണം ആവശ്യമായ രീതിയിൽ തന്നെ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.