ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷത്തെ ശക്തമായി അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംയമനം പാലിക്കണമെന്നും ചർച്ചയിലൂടെയും നയതന്ത്ര തലത്തിലും ഊന്നൽ നൽകി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യ ഭീകരതയ്ക്കും സംഘർഷത്തിനും എതിരാണ്. ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്നത് ക്രൂരമായ ഭീകരാക്രമണമാണ്. അതിനെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. അതിന്റെ പേരിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് ദുഃഖകരമാണ്. അതിനെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വെർച്വൽ വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സംയമനം പാലിക്കുകയും ചർച്ചകൾക്ക് മുൻഗണന നൽകുകയുമാണ് സംഘർഷ പരിഹാരത്തിന്റെ അടിസ്ഥാന ശിലകളാകേണ്ടത്. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളിൽ നിന്ന് പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്നു. ലോക നന്മയ്ക്കായി ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഒരേ സ്വരത്തിൽ സംസാരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

