തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ചരിത്ര സംഭവമായിരിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. നവംബർ 23 ന് വൈകുന്നേരം 4.30ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന റാലിയിൽ എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലകളിൽ നിന്ന് അമ്പതിനായിരത്തിലധികം കോൺഗ്രസ് പ്രവർത്തകർ അണിനിരക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഐക്യദാർഢ്യ റാലിയോട് അനുബന്ധിച്ച് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹ്യ, സമുദായ സംഘടനാ നേതാക്കളും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
പലസ്തീൻ ജനതയുടെ ദുർവിധിയെ ചൂഷണം ചെയ്ത് സിപിഎം അവസാരവാദ പ്രചാരണം നടത്തുമ്പോൾ കോൺഗ്രസിന് എക്കാലവും പലസ്തീൻ ജനതയോടൊപ്പം അടിയുറച്ചു നിന്ന ചരിത്രമാണുള്ളത്. അറബ് ജനതയുടെ മണ്ണാണ് പലസ്തീനെന്ന് മഹാത്മാ ഗാന്ധിജി വ്യക്തമാക്കിയ നിലപാടിലൂന്നിയ നയവും സമീപനവുമാണ് അന്നുമുതൽ ഇന്നോളം കോൺഗ്രസും കോൺഗ്രസ് സർക്കാരുകളും സ്വീകരിച്ചിട്ടുള്ളത്. ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിച്ച ബിജെപി സർക്കാരിന്റെ നയങ്ങളെ തിരുത്താൻ ദേശീയതലത്തിൽ പ്രാപ്തമായ സംഘടനയും കോൺഗ്രസ് മാത്രമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

