തിരുവനന്തപുരം: കോഴിക്കോട്ട് കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് റാലി തീരുമാനിക്കുന്നത് എകെജി സെന്ററിലല്ല. അത് കെപിസിസി ഓഫീസിലാണെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസാണ് ആദ്യം പലസ്തീൻ റാലിക്ക് വേണ്ടി കോഴിക്കോട് കടപ്പുറത്തെ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. സ്വാഭാവികമായും തരേണ്ടതായിരുന്നു. പിന്നീട് സർക്കാരും ഇതേ സ്ഥലം ആവശ്യപ്പെട്ടപ്പോൾ പലസ്തീൻ റാലിക്ക് വേണ്ടി അനുവദിക്കാനാകില്ലെന്ന് ജില്ലാ ഭരണകൂടം നിലപാട് സ്വീകരിച്ചു. കോൺഗ്രസിന്റെ പരിപാടി 23-നും സർക്കാരിന്റേത് 25-നുമാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ പരിപാടിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിൽ റാലി നടത്താവുന്നതാണ്. വൈക്കം സത്യഗ്രഹ വാർഷിക പരിപാടി കെ.പി.സി.സി. നടത്തിയ അതേ പന്തലിലാണ് സർക്കാരിന്റെ ഔദ്യോഗിക പരിപാടിയും നടന്നത്. രണ്ട് കൂട്ടർക്കും ബുദ്ധമുട്ട് ഇല്ലാത്ത രീതിയിൽ കോഴിക്കോട്ടെ പരിപാടി നടക്കുന്നതിന് അനുയോജ്യമായ സഹാചര്യമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകും. കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടി നടക്കും. രണ്ട് ദിവസം മുൻപാണ് സിപിഎം റാലി നടത്തിയത്. അതിനും എത്രയോ മുൻപാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പലസ്തീൻ ഐക്യദാർഢ്യ റാലി ലീഗ് സംഘടിപ്പിച്ചത്. സിപിഎം റാലിക്കും മുൻപ് കോൺഗ്രസും മലപ്പുറത്ത് ജില്ലാതല റാലി നടത്തി. ജില്ലാ കൺവെൻഷനുകൾ പൂർത്തിയായ സാഹചര്യത്തിലാണ് കോഴിക്കോട്ടെ കോൺഗ്രസ് റാലി തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
സർക്കാരിന് നവകേരള സദസ് പോലൊരു പരിപാടി സംഘടിപ്പിക്കാനുള്ള അവകാശമുണ്ട്. നവകേരള സദസ് രാഷ്ട്രീയ പ്രചരണ പരിപാടിയാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ല മുഖ്യമന്ത്രിയും മന്ത്രിമാരും തിരഞ്ഞെടുപ്പ് പ്രചരണം നടത്തേണ്ടത്. അതിന് വേണ്ടി എൽഡിഎഫിന്റെയും സിപിഎമ്മിന്റെയും പണം ഉപയോഗിക്കണമെന്നതാണ് യുഡിഎഫ് നിലപാട്. പരിപാടി സംഘടിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും പണം നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഭീഷണിപ്പെടുത്തി സ്‌പോൺസർഷിപ്പ് സംഘടിപ്പിക്കാൻ നികുതിവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നിയമവിരുദ്ധമായ പണപ്പിരിവാണ് നവകേരളസദസിന്റെ പേരിൽ നടക്കുന്നത്. അത് അവസാനിപ്പിക്കണം. നിയമവിരുദ്ധ പണപ്പിരിവ് അവസാനിപ്പിക്കുന്നതിന് വേണ്ടി യു.ഡി.എഫ്. നിയമനടപടി സ്വീകരിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.