തിരുവനന്തപുരം: കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് വ്യക്തമാക്കി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള തുകയുടെ കണക്കിന് ധനമന്ത്രി കെ ബാലഗോപാലിന്റെ മറുപടി പഴമൊഴിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്നാണ് ധനമന്ത്രിയുടെ മറുപടി. കണക്കുകൾ സംസ്ഥാന സർക്കാർ പുറത്ത് വിടണം. ആരും ആരുടേയും അടിമയല്ല. നെല്ല് സംഭരണത്തിന് കഴിഞ്ഞ മാർച്ചിൽ കേന്ദ്രം 378 കോടി നൽകി ആ തുക കേരളം എന്ത് ചെയ്തുവെന്ന് അദ്ദേഹം ചോദിക്കുന്നു. താങ്ങുവില കൂട്ടി, കേന്ദ്രം വർദ്ധിപ്പിച്ച തുക കേരളം നൽകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

