തിരുവനന്തപുരം: പലസ്തീൻ വിഷയത്തിൽ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്ന് വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണെന്നും ഇത് പലസ്തീനെ ചൊല്ലി തർക്കത്തിനുള്ള സമയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസിയുടെ ജവഹർലാൽ നെഹ്‌റു അനുസ്മരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അതേസമയം, ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്നില്ലായിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ തകർന്നത് പോലെ ഇന്ത്യ തകരുമായിരുന്നുവെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി അഭിപ്രായപ്പെട്ടു. ആരുടേയെങ്കിലും റാലിയിൽ പങ്കെടുക്കാൻ അപേക്ഷയുമായി നിൽക്കേണ്ട സാഹചര്യം കോൺഗ്രസിനില്ലെന്നും പരമാധികാരമുള്ള പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യമെന്നും അദ്ദേഹം അറിയിച്ചു.
ഇറാഖ് യുദ്ധത്തിൽ ഇഎംഎസ് നേടിയെടുത്ത രാഷ്ട്രീയ ലാഭം കണ്ടാണ് പിണറായി വിജയൻ പലസ്തീൻ വിഷയത്തിൽ ഇടപെടുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. അത് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകും. ഉക്രൈനിൽ മരിച്ചു വീഴുന്നവർക്ക് വേണ്ടി മാർക്‌സിസ്റ്റ് പാർട്ടി റാലി നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

