ഡോളർക്കടത്ത് കേസ്; എം ശിവശങ്കർ ഉൾപ്പെടെയുള്ള പ്രതികൾക്ക് പിഴ ചുമത്തി കസ്റ്റംസ്

കൊച്ചി: ഡോളർക്കടത്ത് കേസിൽ നടപടിയുമായി കസ്റ്റംസ്. കേസിലെ 4 പ്രതികൾ 65 ലക്ഷം വീതം അടയ്ക്കണമെന്നാണ് കസ്റ്റംസ് ഉത്തരവിട്ടു. കേസിലെ പ്രതികളായ സ്വപ്നാ സുരേഷ്, എം ശിവശങ്കർ, സരിത്ത്, സന്ദീപ് തുടങ്ങിയവർക്ക് പിഴ ചുമത്തിയതായി കസ്റ്റംസ് അറിയിച്ചു.

65 ലക്ഷം വീതമാണ് പിഴ ചുമത്തിയിട്ടുള്ളത്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്ര കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഒരു കോടി രൂപ യൂണിടാക് എംഡി സന്തോഷ് ഈപ്പനും പിഴ ചുമത്തിയിട്ടുണ്ട്. ഈജിപ്ഷ്യൻ പൗരൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്കെതിരെയും കസ്റ്റംസ് നടപടി സ്വീകരിച്ചു. 1.3 കോടിയാണ് ഇയാൾ പിഴയൊടുക്കേണ്ടത്.

എം.ശിവശങ്കർ സ്വർണം കടത്തിയതിനും ഡോളർക്കടത്തിലും സൂത്രധാരനായി പ്രവർത്തിച്ച് പങ്കാളിയായിട്ടുണ്ടെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികൾക്ക് മൂന്നു മാസത്തേക്ക് അപ്പീൽ സമർപ്പിക്കാനും സമയം അനുവദിച്ചു. അതിന്‌ശേഷം സ്വത്ത് കണ്ടുകെട്ടുന്ന നടപടികളിലേക്ക് കടക്കാൻ കസ്റ്റംസ് പദ്ധതിയിടുന്നു.

അതേസമയം, സ്വർണക്കടത്ത് കേസിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പ്രതികൾക്ക് ആകെ 66.60 കോടി രൂപ കസ്റ്റംസ് പിഴ ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടയ്ക്കണമെന്നാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാർ ഉത്തരവിട്ടത്.