തൃശൂർ: കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയം വിവാദത്തിൽ പ്രതികണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേതെന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ഗോത്രവർഗക്കാരെ പ്രദർശനവസ്തുവാക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേളയിൽ സംഭവിച്ചതിനെ കുറിച്ച് പരിശോധിക്കും. ഗോത്രവർഗക്കാരെ ഒരിക്കലും പ്രദർശനവസ്തുവാക്കരുത്. ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമാണ് ആദിവാസികളുടേതെന്ന് താൻ വിശ്വസിക്കുന്നില്ല. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോർ അക്കാദമിയാണ്. തദ്ദേശവാസികളെ അവഗണിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ നടപടി സ്വീകരിക്കണം. പുതിയ കാലഘട്ടത്തിൽ പഴയ കാര്യങ്ങൾ കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്തം. അതിന്റെ ഭാഗമായാണ് പഴയകാലത്തെ ജീവിതം ഒരുക്കിയതെന്നും അദ്ദേഹം അറിയിച്ചു.
ഇത് താൻ കണ്ടിട്ടില്ല. ഇന്നലെ വിവരം അറിഞ്ഞ വേളയിൽ തന്നെ സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. നിരുപദ്രവകരമായാണ് അവർ ഇതു ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു വിഭാഗം സാമൂഹികപ്രവർത്തകർ കഴിഞ്ഞ ദിവസമാണ് ലിവിങ് മ്യൂസിയം ആദിവാസികളെ പ്രദർശനവസ്തുവാക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്. എന്നാൽ, ഗോത്രകലകൾ പരിചയപ്പെടുത്തൽ മാത്രമാണ് മ്യൂസിയത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സർക്കാരും ഫോക്ലോർ അക്കാദമിയും വിശദമാക്കുന്നു.

