ഒരു പെൺകുട്ടിയുടെ മുഖത്തടിക്കുന്ന ഇവനൊന്നും മക്കളില്ലേ; വി ഡി സതീശൻ

തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരത്ത് നടന്ന കെ എസ് യു പ്രതിഷേധത്തിനിടയിലെ പോലീസ് നടപടിയെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പെൺകുട്ടിയുടെ മുഖത്തടിക്കുന്ന ഇവനൊന്നും മക്കളില്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു. പെൺകുട്ടിയെ തല്ലിയ പോലീസുകാരനെതിരെ നടപടി വേണം. നടപടിയെടുത്തില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കും.മുഖത്തടിയേറ്റ പെൺകുട്ടിക്ക് സർജറി വേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

എന്തൊരു ക്രൂരതയാണ് ഈ സർക്കാരിന്റെ പോലീസ് ഒരു പെൺകുട്ടിയോട് ചെയ്തത്. ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാവരും അത് കണ്ടതാണ്. വനിതാ പോലീസുമായി സംസാരിച്ചുകൊണ്ട് നിന്ന പെൺകുട്ടിയുടെ മുഖത്തേക്ക് രണ്ടാം നിരയിൽ നിന്ന് പോലീസുകാരൻ മനപൂർവമായാണ് ലാത്തി കൊണ്ട് അടിച്ചത്. ഇത്രയും ക്രൂരമായി ഒരു വിദ്യാർത്ഥി സമരത്തെയും കേരളത്തിലെ പോലീസ് നേരിട്ടിട്ടില്ല. പെൺകുട്ടിയുടെ മുഖത്ത് ഒരു പ്രകോപനവുമില്ലാതെ അടിച്ചതിന് പിന്നാലെ പോലീസ് വേട്ട ആരംഭിച്ചു.

ക്രൂരമായി മർദ്ദനമേറ്റ നസിയ മുണ്ടപ്പിള്ളിയും അഭിജിത്തും ആശുപത്രിയിലാണ്. എന്നിട്ടും പോലീസ് പ്രവർത്തകരെ ഓടിച്ചിട്ട് പിടിച്ച് റിമാൻഡ് ചെയ്യുകയാണ്. ഓടിച്ചിട്ട് പിടിക്കാനും റിമാൻഡ് ചെയ്യാനും എന്ത് സംഭവമാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് ചെയ്യാൻ പാടില്ലേ. സി പി എം പ്രതിപക്ഷത്തിരുന്ന കാലത്ത് എത്രയോ തവണ ഉമ്മൻ ചാണ്ടിയുടെയും മന്ത്രിമാരുടെയും വീട്ടിലേക്ക് മാർച്ച് ചെയ്തിട്ടുണ്ട്. ഏതെങ്കിലും മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് ചെയ്താൽ ആകാശം ഇടിഞ്ഞുവീഴുമോ? അറസ്റ്റ് ചെയ്ത് മാറ്റുന്നതിന് പകരം പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരോട് മോശമായി പെരുമാറുന്നത് ധിക്കാരമാണ്. ഈ അഹങ്കാരം വച്ചുപൊറുപ്പിക്കില്ല. അതേനാണയത്തിൽ തന്നെ ഞങ്ങൾ തിരിച്ചടിക്കും. പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ഗൗരവതരമായി ആലോചിക്കും.

നരനായാട്ട് പോലെ പിരിഞ്ഞു പോയവർക്ക് പിന്നാലെ പോലീസ് ഓടുകയാണ്. ആദ്യമായാണോ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുന്നത്? എന്ത് ഗുരുതരമായ കുറ്റകൃത്യമാണ് ആ കുട്ടികൾ ചെയ്തത്. എന്തിനാണ് ഇങ്ങനെ ക്രൂരമായി പെരുമാറുന്നത്. എറണാകുളത്ത് പോലീസുകാരനെ എടുത്തിട്ട് ഇടിച്ച എസ് എഫ് ഐക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനുള്ള നട്ടെല്ല് പിണറായിയുടെ പോലീസിനില്ല. പൊലീസുകാരെ പരസ്യമായി ജീപ്പ് തടഞ്ഞ് നിർത്തി അടിച്ചവർ ഇപ്പോഴും എറണാകുളത്ത് കൂടി നടക്കുകയാണ്. നിരപരാധികളായ പെൺകുട്ടികളെ ആക്രമിക്കാനുള്ള കരുത്ത് മാത്രമെ ഈ പോലീസിനുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.