തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ‘നാം ഒന്നായി നേടിയ വിജയം’ എന്ന വായ്ത്താരി മുഴക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വച്ച് ഈ നേട്ടങ്ങളെല്ലാം തന്റേതാക്കുന്ന കൗശലം ജനങ്ങൾ തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണങ്ങളിൽ നിന്ന് സഹമന്ത്രിമാരെ വരെ പുറത്താക്കി ‘ഞാനും പിന്നെ ഞാനും എന്റെ മുഖവും’ എന്ന പിണറായിയുടെ ധാർഷ്ട്യത്തിനെതിരേ ശബ്ദമുയർത്താൻ പോലും കഴിയാത്ത അടിമക്കൂട്ടങ്ങളാണ് ഇടതുമന്ത്രിമാരെന്ന് അദ്ദേഹം പരിഹസിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെയും മുൻ സർക്കാരുകളുടെയും നേട്ടങ്ങൾ തന്റേതാക്കി പ്രചരിപ്പക്കുന്ന പിണറായിയുടെ തൊലിക്കട്ടി സമ്മതിച്ചു കൊടുക്കണം. വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിക്കുകയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ഈ പദ്ധതിയിൽ ജുഡീഷ്യൽ അന്വേഷണവും വിജിലൻ അന്വേഷണവും നടത്തിച്ച മഹാനാണ് ഇപ്പോൾ ഈ പദ്ധതി തന്റേതാക്കി അവതരിപ്പിച്ചത്. പിണറായിയുടേതെന്നു പ്രചരിപ്പ 70ലധികം നേട്ടങ്ങളിൽ ഒന്നും പോലും സ്വന്തമല്ല എന്നതാണ് വാസ്തവം. കോടികൾ ചെലവാക്കിയ പരസ്യങ്ങളിലൂടെ പിണറായി വെറും കുമിളയാണെന്ന വസ്തുത ജനങ്ങൾക്ക് ബോധ്യമായെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
ഗെയിൽ ഗെയിൽ ഗോ എവേ, ഭൂമിക്കടിയിലെ ബോംബ് എന്നൊക്കെ വിശേഷിപ്പിച്ച് പദ്ധതിക്കെതിരേ പോരാടിയവർ ഇന്നത് നെഞ്ചേറ്റുന്നു. യുഡിഎഫ് തുടങ്ങിയ പിങ്ക് പൊലീസിനെ സ്വന്തമാക്കി. ഇന്റർനെറ്റ് അടിസ്ഥാന അവകാശമാക്കി പ്രഖ്യാപിച്ച് അതിന്റെ മറവിൽ തുടങ്ങിയ കെ ഫോണിൽ വൻ അഴിമതി നടത്തി. 62 ലക്ഷം പാവപ്പെട്ടവരുടെ ക്ഷേമപെൻഷൻ കുടിശികയായിട്ട് നാലു മാസമാകുന്നു. കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങിയിട്ട് മൂന്നു മാസമാകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുന്നോട്ടു കുതിച്ചെന്നു പറയുന്ന കാർഷികമേഖലയിലെ നെൽകർഷകർ വിറ്റ നെല്ലിന്റെ പണത്തിന് സർക്കാരിനോട് യാചിക്കുന്നു. മരുന്നും സൗകര്യങ്ങളുമില്ലാത്ത സർക്കാർ ആശുപത്രികളെ ഓർത്ത് അഭിമാനിക്കാൻ വിദേശത്തു ചികിത്സ നടത്തുന്ന പിണറായിക്കേ കഴിയൂ. തലയുയർത്തി നില്ക്കുന്ന പൊതുമേഖലാസ്ഥാപനത്തിന്റെ അധിപൻ പണം വച്ച് ചൂതാട്ടം നടത്തി പൊലീസ് പൊക്കിയിട്ടും നടപടിയില്ല. പൊതുവിദ്യാലയമഹിമയെക്കുറിച്ച് ഗീർവാണം പറയുമ്പോൾ കുട്ടികളുടെ ഉച്ചക്കഞ്ഞി മുടങ്ങാതിരിക്കാൻ കിടപ്പാടം പണയപ്പെടുത്തി പണം കണ്ടെത്തിയ പ്രധാന അദ്ധ്യാപകരെ മറക്കുന്നു. ജനങ്ങൾ മഹാദുരിതത്തിൽ ആണ്ടുകിടക്കുമ്പോഴാണ് 27 കോടിയുടെ നികുതിപ്പണം ഉപയോഗിച്ച് തലസ്ഥാന നഗരി മുഴുവൻ മുഖ്യമന്ത്രിയുടെ ബാഹുബലി മോഡൽ ഫ്ളക്സ് നിറച്ചിരിക്കുന്നത്. മീഡിയ പ്രവർത്തനത്തിനു മാത്രം നാലുകോടി. ടെണ്ടർപോലുമില്ലാതെ ഇഷ്ടക്കാർക്ക് കേരളീയം പരിപാടിയുടെ കരാറുകൾ നൽകിയതിലും കോടികളുടെ തിരിമറി നടന്നു. പാർട്ടിക്കാർക്ക് കൈയിട്ടുവാരാനുള്ള ചക്കര ഭരണിയാണെന്ന് തിരിച്ചറിഞ്ഞാണ് എല്ലാവർഷവും കേരളീയം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോടികളുടെ കടമെടുത്ത് ധൂർത്ത് നടത്തി ഒടുവിൽ മൊട്ടുസൂചി പോലും വാങ്ങാൻ ശേഷിയില്ലാത്ത ഖജനാവ് സൃഷ്ടിച്ചതാണ് പിണറായി സർക്കാരിന്റെ ആകെയുള്ള ഭരണനേട്ടം. സാമ്പത്തിക പ്രതിസന്ധി ഭരണസ്തംഭനത്തിലേക്ക് നീങ്ങിയിട്ടും സർക്കാരിന് കുലുക്കമില്ല. ദൈനംദിന ചെലവുകളുടെ ബില്ലുകളുടെ പരിധി 5 ലക്ഷമാക്കിയിട്ടാണ് മികവിന്റെ സംസ്ഥാനമെന്ന് കേരളത്തെ മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത് പരിഹാസ്യമാണ്. സാമ്പത്തിക തകർച്ചയിൽ, തൊഴിലില്ലായ്മയിൽ, കടത്തിൽ, ജീവനക്കാരുരടെ ഡിഎ കുടിശിക നൽകാത്തതിൽ, സ്ത്രീപീഡനങ്ങളിൽ, കുറ്റകൃത്യങ്ങളിൽ, കൊലപാതകങ്ങളിൽ ഒന്നാം സ്ഥാനത്താണ് കേരളം. സ്വർണക്കടത്ത്, ലൈഫ് മിഷൻ, ലാവ്‌ലിൻ കേസുകളിലൊക്കെ പ്രതിക്കൂട്ടിലാകുകയും 40 അകമ്പടി വാഹനങ്ങളോടെ മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.

