മുഖ്യമന്ത്രി സോഷ്യൽ മീഡിയ ടീമിന് നൽകുന്നത് 6,67,290 രൂപ; ശമ്പള വിവരം പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പള വിവരം പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി സോഷ്യൽ മീഡിയ ടീമിന് നൽകുന്നത് 6,67,290 രൂപയാണ്. എന്തിനാണ് ഒരു മാസം ഇത്രയും തുകയെന്ന് അദ്ദേഹം ചോദിക്കുന്നു. എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി ഇടയ്ക്ക് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഓരോ പോസ്റ്റിടും. മാസത്തിൽ കൂടിപ്പോയാൽ പതിനഞ്ചോ ഇരുപതോ പോസ്റ്റ്. അല്ലെങ്കിൽ ദിവസവും ഓരോന്ന് വച്ച് കൂട്ടിക്കോളൂ, അതിനെന്തിനാ ഇത്രയും വലിയ തുക കൊടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ടീം ലീഡർ – 75,000, കണ്ടന്റ് മാനേജർ – 70,000, സീനിയർ വെബ് അഡ്മിനിസ്‌ട്രേറ്റർ – 65,000, സോഷ്യൽ മീഡിയ കോർഡിനേറ്റർ – 65,000, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് – 65,000 തുടങ്ങി കമ്പ്യൂട്ടർ അസിസ്റ്റൻഡ് – 22,290 എന്നിങ്ങനെ ശമ്പളം നൽകി 12 പേരെ നിയമിച്ചിരിക്കുകയാണ്. അപ്പൊ ഒരു കൊല്ലം 80 ലക്ഷത്തോളം രൂപയായി ഒരു പോസ്റ്റിടാൻ. അതോ രാഷ്ട്രീയ എതിരാളികളെ സോഷ്യൽ മീഡിയ വഴി ആക്ഷേപിക്കാൻ വേണ്ടിയാണോ ഈ സോഷ്യൽ മീഡിയ ടീമിനെ ഉപയോഗിക്കുന്നത്. അത് സർക്കാർ ചെലവിലാണോ വേണ്ടത്. ഖജനാവിൽ പണമില്ലാത്തപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ ധൂർത്തെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനം കണ്ട ഏറ്റവും കെട്ട കാലമാണിത്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് മുഖ്യമന്ത്രി ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.