നിക്ഷേപ തട്ടിപ്പ്; കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിനെതിരേ കേസെടുത്തു

തിരുവനന്തപുരം: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെതിരേ കേസെടുത്തു. അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി. സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയാണ് ശിവകുമാർ. കരമന പോലീസാണ് കേസെടുത്തിരിക്കുന്നത്.

ബാങ്കിലെ നിക്ഷേപകനായ ശാന്തിവിള സ്വദേശിയായ മധുസൂദനനാണ് പരാതി നൽകിയത്. മധുസൂദനൻ ബാങ്കിൽ നിക്ഷേപിച്ചത് 10 ലക്ഷം രൂപയാണ്. ശിവകുമാർ പറഞ്ഞത് അനുസരിച്ചാണ് ബാങ്കിൽ പണം നിക്ഷേപിച്ചതെന്ന് മധുസൂദനൻ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയും ബാങ്ക് പ്രസിഡന്റുമായ രാജേന്ദ്രൻ വിഎസ് ശിവകുമാറിന്റെ ബിനാമിയാണെന്നാണ് ഉയരുന്ന ആരോപണം.

അൺ എംപ്ലോയീസ് സോഷ്യൽ വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കിള്ളിപ്പാലം, വെള്ളായണി, നേമം എന്നിവിടങ്ങളിൽ ശാഖകൾ ഉണ്ടായിരുന്നു. ഇവിടങ്ങളിൽ നിക്ഷേപം നടത്തിയവർക്കാണ് പണം നഷ്ടമായതെന്നാണ് ആരോപണം ഉയരുന്നത്. 300ലേറെപ്പേർക്കായി 13 കോടിയോളം രൂപ ഇത്തരത്തിൽ നിക്ഷേപത്തുക കിട്ടാനുണ്ടെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ഡിജിപിക്കും നേരത്തെ ഇതുസംബന്ധിച്ച പരാതികൾ നൽകിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നിതിനിടെയാണ് കരമന പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.