തിരുവനന്തപുരം: അറബിക്കടലിൽ തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറി. മധ്യ പടിഞ്ഞാറൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് അതി ശക്തമായ ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിച്ചു.
വടക്ക് പടിഞ്ഞാറ് സഞ്ചരിച്ചു ഒക്ടോബർ 24 ഉച്ചയോടെ യെമൻ – ഒമാൻ തീരത്തു അൽ ഗൈദാക്കിനും (യെമൻ) സലാലാക്കിനും ഇടയിൽ മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വേഗതയിൽ അതി തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തി പ്രാപിക്കാൻ സാധ്യത. അടുത്ത 12 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിലും തുടർന്നുള്ള 3 ദിവസം വടക്ക് – വടക്ക് കിഴക്ക് ദിശയിലും സഞ്ചരിച്ചു ബംഗ്ലാദേശ് പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത. കോമറിൻ മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ദുർബലമായി.
കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

