മാലിദ്വീപ്: താൻ അധികാരം ഏറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇന്ത്യൻ സൈന്യത്തെ രാജ്യത്ത് നീക്കാനാണ് ആലോചിക്കുന്നതെന്ന് നിയുക്ത മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇതിനായി നയതന്ത്ര മാർഗങ്ങൾ ഉപയോഗിക്കുമെന്നും മുഹമ്മദ് മുയിസു വ്യക്തമാക്കി. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത് നവംബർ 17 നാണ്. പ്രസിഡന്റാകുന്ന ആദ്യ ദിവസം തന്നെ ഇന്ത്യയോട് സൈന്യത്തെ നീക്കാൻ പറയുമെന്നും ഇത് തന്റെ പ്രഥമ പരിഗണനകളിലൊന്നാണെന്നും മുയിസു അറിയിച്ചു. സൈന്യത്തെ നീക്കുന്ന കാര്യം ഇന്ത്യൻ ഹൈ കമ്മിഷണറോട് സംസാരിച്ചിരുന്നു. അദ്ദേഹം വളരെ പോസിറ്റിവായാണ് സംസാരിച്ചതെന്നും തങ്ങൾക്ക് ഒരുമിച്ചിരുന്ന് ഇക്കാര്യം ചർച്ച ചെയ്യാമെന്ന് അറിയിച്ചതായും മുയിസു വിശദമാക്കി. ദ്വീപിലുള്ള ഇന്ത്യൻ സൈനികരുടെ എണ്ണം സംബന്ധിച്ച് തനിക്ക് കൂടുതലായി ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് മുയിസു പ്രോ ചൈന നേതാവായി അറിയപ്പെടുന്ന വ്യക്തിയാണ്. താൻ പ്രോ മാലിദ്വീപ് നയമാണ് പിന്തുടരുന്നതെന്നായിരുന്നു ചൈനയുമായി ബന്ധപ്പെട്ട നയത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഒരു രാജ്യത്തോടും പ്രത്യേക താത്പര്യമില്ലെന്നും തങ്ങളെ ബഹുമാനിക്കുന്ന രാജ്യങ്ങളാകും സുഹൃത്തുക്കളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

