തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്; മുൻ മാനേജർ അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ മാനേജരെ അറസ്റ്റ് ചെയ്ത് പോലീസ്. പ്രീത ഹരിദാസാണ് അറസ്റ്റിലായത്. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. പ്രീത അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാണമെന്നും കോടതി അറിയിച്ചിരുന്നു.

എന്നാൽ, പ്രീത ഒളിവിൽ പോയിരുന്നു. ഇന്ന് രാവിലെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 2015 ലാണ് തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ അർബൻ സഹകരണ ബാങ്കിന്റെ മഞ്ഞാടി ശാഖയിൽ മൂന്നര ലക്ഷം രൂപ നിക്ഷേമിട്ടത്. പലിശ ഉൾപ്പെടെ ആറേമുക്കാൽ ലക്ഷം രൂപ 2022 ഒക്ടോബറിൽ പിൻവലിക്കാൻ അപേക്ഷ നൽകി. നിക്ഷേപത്തിന്റെ അസ്സൽ രേഖകൾ ഉൾപ്പെടെ വാങ്ങിവെച്ച ജീവനക്കാർ പക്ഷേ പണം തിരികെ നൽകിയില്ല.

തുടരന്വേഷണത്തിലാണ് വ്യാജ ഒപ്പിട്ട് ബാങ്ക് ജീവനക്കാരി പണം തട്ടിയെന്ന് അറിയുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം അട്ടിമറിച്ചു. മുതിർന്ന സിപിഎം നേതാവ് കൂടിയായ ബാങ്ക് ചെയർമാന്റെ ഒത്താശയിലാണ് പണം തട്ടിയെടുത്തതെന്നാണ് ഉയരുന്ന ആരോപണം.