തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും മോശപ്പെട്ട സർക്കാർ ചരിത്രത്തിലില്ലെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിനെതിരെയുള്ള യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഒരു ഭരണ നേട്ടമെങ്കിലും പറയാൻ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ഈ ഓണക്കാലത്ത് മാവേലി സ്റ്റോറിൽ ഒരു സാധനവും ഉണ്ടായില്ല. സിവിൽ സപ്ലൈസിന് ആയിരക്കണക്കിന് കോടിയുടെ ബാധ്യതയാണുള്ളത്. വൈദ്യുതി ബോർഡിന്റെ സ്ഥിതി അറിയാല്ലോ. ഉമ്മൻചാണ്ടി സർക്കാരായിരുന്നപ്പോൾ വൈദ്യുതി ബോർഡ് ലാഭത്തിലായിരുന്നു. അന്ന് ഒരു യൂണിറ്റിന് 20 പൈസ വച്ച് ഉപഭോക്താക്കൾക്ക് കുറച്ചുകൊടുത്തു. ലാഭത്തിലായപ്പോൾ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ കൊടുത്തു. അതുവരെയുള്ള കടങ്ങൾ തീർത്തു. 1957 മുതൽ 2016 വരെയുള്ള ഇലക്ടിസിറ്റിയുടെ കടം എത്രയാണെന്നറിയാമോ. 1083 കോടി രൂപ. 2016 മുതൽ 23 വരെയുള്ള ഈ ഏഴ് കൊല്ലം കൊണ്ടുള്ള വൈദ്യുതി ബോർഡിന്റെ കടമെത്രയാണെന്നറിയാമോ. അത് നാൽപ്പതിനായിരം കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരല്ലിത് കൊള്ളക്കാരാണെന്നും അഴിമതി സർക്കാരിനെതിരായാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധം നടത്തുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

