തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധ സമരവുമായി യുഡിഎഫ്. ബുധനാഴ്ച്ച രാവിലെ ആറു മുതൽ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്ന് പ്രതിപക്ഷ ആരോിക്കുന്നു. യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നതിന്റെ ഭാഗമായി രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
പിണറായി വിജയന്റെ ദുരന്ത ഭരണത്തിനെതിരെ കേരളമെമ്പാടും ജനരോഷം പടരുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. സാധാരണ ജനങ്ങളുടെ ശബ്ദം ഭരണ സിരാകേന്ദ്രത്തിലെ കഴിവുകെട്ട ഭരണാധികാരികളെ ബോധ്യപ്പെടുത്തുവാൻ പ്രതിപക്ഷം ബുധനാഴ്ച്ച സെക്രട്ടറിയേറ്റ് ഉപരോധിക്കുകയാണ്. വിലക്കയറ്റം കാരണം ജനം പൊറുതി മുട്ടുകയാണ്. ആ കൂട്ടത്തിൽ തന്നെ നാനാവിധത്തിലുള്ള നികുതികൾ വലിയ രീതിയിൽ വർദ്ധിപ്പിച്ചിരിക്കുന്നു, ക്ഷേമപെൻഷനുകൾ ഇല്ലാതെ ആയിരിക്കുന്നു, കാർഷിക മേഖലയെ വേരോടെ പിഴുത് മാറ്റിക്കൊണ്ടിരിക്കുന്നു. അർഹരായ അനേകം യുവതീ യുവാക്കളെ നോക്കുകുത്തികളാക്കി സർക്കാർ ജോലികൾ സിപിഎമ്മിന്റെ അടിമകൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായി വിജയന്റെ കഴിവുകെട്ട ഭരണം കേരളത്തിൽ ദുരിതമഴ പെയ്യിക്കുന്ന സാഹചര്യത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ സർവ്വ മലയാളികളും ഒന്നു ചേർന്ന് അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും എതിരെ തെരുവിൽ പ്രതിഷേധക്കോട്ട കെട്ടുകയാണ്. ജനങ്ങളുടെ ശബ്ദമായി നിന്നുകൊണ്ട് കേരള ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിക്കും അയാളുടെ ഭരണത്തിനും എതിരെ പ്രതിപക്ഷം നടത്തുന്ന ഉപരോധ സമരത്തിൽ പങ്കെടുത്ത് ഈ ജനവിരുദ്ധ ഭരണകൂടത്തിന് താക്കീത് നൽകണമെന്ന് മുഴുവൻ കോൺഗ്രസ് പ്രവർത്തകരോടും ആഹ്വാനം ചെയ്യുന്നുവെന്നും സുധാകരൻ അറിയിച്ചു.

