തൊഴുകൈകളോടെ വരേണ്ടയിടമല്ല കോടതിയെന്ന് ജസ്റ്റിസ്

നീതിനേടുവാൻ പോരാടുന്ന സ്ഥലമാണ് കോടതി. ദേവാലയങ്ങളിലെ പ്രാർത്ഥന പോലെ തൊഴുത് കരയേണ്ട കാര്യമില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍. നീതി ലഭിക്കാനുള്ള പോരാട്ടം ഭരണഘടനാപരമായ അവകാശമാണെന്നും നീതിയുടെ ദേവാലയമാണെങ്കിലും ഇവിടെ ഇരിക്കുന്നത് ദൈവങ്ങളല്ല, ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്ന ജഡ്ജിമാരാണെന്നും പറഞ്ഞു. വരുന്നവര്‍ ഔചിത്യം പാലിക്കുക എന്നതേയുള്ളുവെന്നും ഹൈക്കോടതി.പൊലീസിനെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വയം വാദിക്കാനായി ഹാജരായ വനിത കണ്ണീരോടെയെും തൊഴുകൈകളോടെയും കോടതിയിലെത്തിയപ്പോഴായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം.

2019 ൽ വീടിനു സമീപത്തെ പ്രാര്‍ഥനാ കേന്ദ്രത്തില്‍നിന്നുള്ള അമിത ശബ്ദത്തെക്കുറിച്ച് പരാതിപ്പെട്ട വനിതയുടെപേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടു. കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ നിര്‍ദേശം നല്‍കി. ഫോണില്‍വിളിച്ച് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി, ശല്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് വനിതയ്‌ക്കെതിരേ ചുമത്തിയത്. എന്നാൽ നടപടി ക്രമങ്ങളെക്കുറിച്ച് തുടർവിവരമറിയാൻ വിളിച്ചപ്പോൾ ഇന്‍സ്‌പെക്ടര്‍ മോശമായാണ് പ്രതികരിച്ചതെന്ന് യുവതി പറഞ്ഞു.ജില്ലാ പൊലീസ് മേധാവി, പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതിനല്‍കിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് തനിക്കെതിരേ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഹര്‍ജിക്കാരി വാദിച്ചു. ഇന്‍സ്‌പെക്ടര്‍ക്കെതിരേ മുന്‍പേ പരാതിയുള്ളതായും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്‍സ്‌പെക്ടര്‍ക്കെതിരേ ഹര്‍ജിക്കാരി പരാതി നല്‍കിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. കേസ് രജിസ്റ്റര്‍ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയോടാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്‍സ്‌പെക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.