ദൗത്യസംഘം വന്നാൽ ബേജാറാകേണ്ട, വി എസ്‌ അല്ല പിണറായിയാണ് ഇപ്പോൾ ഭരിക്കുന്നതെന്ന് എം എം മണി

ഭൂവിഷയങ്ങൾ പഠിക്കാൻ ജില്ലയിലേക്ക് സർക്കാർ നിയോ​ഗിച്ച ദൗത്യസംഘം വരുന്നതിൽ പ്രതികരിച്ച് എം എം മണി എംഎൽഎ. ഇടുക്കിയിലെ ഭൂവിഷയങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോ​ഗിക്കൽ പണ്ടുമുതലേ ഉളളതാണ്. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ ​കാലത്ത് ദൗത്യസംഘം അഴിഞ്ഞാടിയ പോലെ അഴിഞ്ഞാടാനാണ് പദ്ധതിയെങ്കിൽ അതിനെ തങ്ങൾ എതിർക്കും. എന്ത് വന്നാലും എതിർക്കും. അങ്ങനെ വരുമെന്ന് താൻ കരുതുന്നില്ലെന്നും എം എം മണി പറഞ്ഞു.

കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുന്നു. ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യുംകാലും വെട്ടുമെന്നാണ് ചിലരുടെ പ്രഖ്യാപനം. തലവെട്ടിക്കളഞ്ഞാല്‍ പോരെയെന്ന സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ പ്രസ്താവനയോടും എം എം മണി പ്രതികരിച്ചു. കെ കെ ശിവരാമൻ വിവരക്കേട് പറഞ്ഞതിന് താൻ എന്ത് പറയാനാണ്. അദ്ദേഹം എന്തെങ്കിലുമൊക്കെ പറഞ്ഞുകാണും. അയാൾക്ക് തോന്നുന്നതുപോലെ അയാൾക്കും പ്രതികരിക്കാം തനിക്ക് തോന്നുന്നതുപോലെ താനും പ്രതികരിക്കും. ദൗത്യ സംഘം വന്ന് ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തിന് ​ഗുണകരമാകുന്ന കാര്യങ്ങൾ ചെയ്യുക എന്നതല്ലാതെ ഇവിടെ വന്ന് ജനങ്ങളെ കയ്യേറ്റം ചെയ്യാനും ഇടിച്ചുനിരത്താനും ശ്രമിച്ചാൽ ശക്തമായി എതിർക്കും. അതിന് ആരുടേയും ശുപാർശയും ശീട്ടും തനിക്ക് ആവശ്യമില്ല. അതിനുളള ശീട്ടൊക്കെ തന്റെ കയ്യിലുണ്ട്. താൻ ആരുടേയും കയ്യും കാലും വെട്ടുമെന്ന് പറഞ്ഞിട്ടില്ല. പണ്ട് പറഞ്ഞിട്ടുണ്ടെന്നും എം എം മണി പറഞ്ഞു.