തിരുവനന്തപുരം: എം വി ഗോവിന്ദനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് എം വി ഗോവിന്ദൻ പറയാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതു തെറ്റായ പ്രതികരണമായിരുന്നുവെന്നും കാനം വ്യക്തമാക്കി. സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അര നൂറ്റാണ്ടായി യുഡിഎഫ് ജയിക്കുന്നിടത്ത് എൽഡിഎഫ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നു ഗോവിന്ദനേ പറയാനാകൂ. പറഞ്ഞത് വലിയ അബദ്ധമായെന്ന് കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിനെതിരെയും സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനമാണ് ഉന്നയിക്കപ്പെട്ടത്. പ്രതിരോധിക്കാൻ കഴിയാത്തവിധം ജനവികാരം സർക്കാരിന് എതിരാണെന്നും മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. പുതുപ്പള്ളിയിൽ സഹതാപ തരംഗം മാത്രമല്ല, സർക്കാരിനെതിരായ വികാരവും ഉണ്ടായെന്നും ഇതു തിരിച്ചറിഞ്ഞു തിരുത്തണമെന്നും സംസ്ഥാന കൗൺസിലിൽ വ്യക്തമാക്കിയിട്ടുണ്ട്.

