നിപയെ അതിജീവിച്ചു ;കോഴിക്കോട് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും.

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. ഒരാഴ്ചക്ക് ശേഷവും പുതിയ നിപ്പ കേസുകൾ റിപ്പോർട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനം. കണ്ടെയ്‌ൻമെൻറ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ സ്‌കൂളുകളാണ് പ്രവർത്തിക്കുക. വിദ്യാലയങ്ങൾ പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദേശം ഉണ്ട്. വിദ്യാലയങ്ങളിൽ എത്തുന്ന വിദ്യാർഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം.കണ്ടെയ്ൻമെന്റ് സോണുകളിലെ സ്കൂളുകളിൽ ഓൺലൈൻ പഠനമാകും നടക്കുക. പൊതു ഇടങ്ങളിലെ ആൾക്കൂട്ട നിയന്ത്രണം തുടരും.
വിദ്യാലയങ്ങളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വയ്ക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈനായി തുടരണം.

എന്നാൽ ആൾക്കൂട്ട നിയന്ത്രണത്തിൽ ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.ഇക്കാര്യത്തിൽ നിലവിലെ സ്ഥിതി തുടരണമെന്ന് ജില്ലാ കലക്ടറുടെ ഓഫീസ് അറിയിച്ചു. കൂടുതൽ വിലയിരുത്തലുകൾക്ക് ശേഷമേ ആൾക്കൂട്ട നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ. അവസാനം ലഭിച്ച അഞ്ച് സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇതുവരെ 377 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.