കേരളത്തിന് ദേശീയ തലത്തിൽ 2 പുരസ്‌കാരങ്ങൾ

തിരുവനന്തപുരം: കേരളത്തിന് വീണ്ടും ദേശീയ തലത്തിൽ 2 പുരസ്‌കാരങ്ങൾ. രാജ്യത്ത് ‘ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം’, കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് ‘മികവുറ്റ പ്രവർത്തനങ്ങൾ’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരങ്ങൾ ലഭിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

ഈ രണ്ടര വർഷ കാലയളവിനുള്ളിൽ ആരോഗ്യ വനിതാ ശിശുവികസന വകുപ്പിന് ദേശീയ തലത്തിൽ 15 പുരസ്‌ക്കാരങ്ങളാണ് ഇതോടെ ലഭിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം എന്ന വിഭാഗത്തിൽ ഈ സർക്കാരിന്റെ കാലത്ത് തുടർച്ചയായി മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.

എല്ലാവർക്കും ആരോഗ്യ പരിരക്ഷ എന്നതാണ് സർക്കാർ നയം. രോഗത്തിന്റെ മുമ്പിൽ ആരും നിസഹായരായി പോകാൻ പാടില്ല. പരമാവധി പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നുള്ളതാണ്. സാമ്പത്തിക പരിമിതികൾക്കിടയിലും പാവപ്പെട്ട രോഗികളുടെ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നൽകാനായി. കാസ്പ് പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 13 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 30 ലക്ഷത്തോളം ക്ലൈമുകളിലൂടെ ചികിത്സ നൽകി. ഈ ഇനത്തിൽ കേന്ദ്ര വിഹിതമായി കഴിഞ്ഞ വർഷം 151 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ബാക്കി വരുന്ന പണം സംസ്ഥാന സർക്കാരാണ് നിർവഹികുന്നത്. നിലവിൽ കാസ്പിന് കീഴിൽ വരുന്ന 42 ലക്ഷം ഗുണഭോക്താക്കളിൽ 20 ലക്ഷത്തിലധികം പേർ പൂർണമായും സംസ്ഥാന ധനസഹായമുള്ളവരാണ്.

‘ആരോഗ്യ പരിരക്ഷാ പദ്ധതികളിൽ ആരും പിന്നിലാകരുത്’എന്ന സുസ്ഥിര വികസന ലക്ഷ്യം മുൻ നിർത്തിയാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി സംസ്ഥാനത്തെ കാഴ്ച പരിമിതരായിട്ടുള്ള പദ്ധതി ഗുണഭോക്താക്കൾക്കായി ഈ സർക്കാരിന്റെ കാലത്ത് പ്രത്യേക സേവനങ്ങൾ സജ്ജമാക്കിയത്. ഇതിനായി അവരുടെ ചികിത്സാ കാർഡ് ബ്രയിൽ ലിപിയിൽ സജ്ജമാക്കി. കാഴ്ച പരിമിതരായ അനേകം പേർക്കാണ് ഇതിലൂടെ ആശ്വാസമായത്. ഇത് പരിഗണിച്ചാണ് സംസ്ഥാനത്തിന് പ്രത്യേക പുരസ്‌കാരം കൂടി ലഭിച്ചത്.