യുപിഎ കാലത്ത് വനിത സംവരണം നടപ്പാക്കാനാകാൻ കഴിയാത്തതിൽ കുറ്റബോധം; രാഹുൽ ഗാന്ധി

ന്യൂഡൽഹി: യുപിഎ കാലത്ത് വനിത സംവരണം നടപ്പാക്കാനാകാൻ കഴിയാത്തതിൽ കുറ്റബോധമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വനിത സംവരണം ഇപ്പോൾ നടപ്പാക്കാൻ ആകില്ലെന്ന് രാജ്യത്തെ സ്ത്രീകൾ മനസ്സിലാക്കണെന്നും അദ്ദേഹം അറിയിച്ചു.

ബിജെപി രാജ്യത്തെ സ്ത്രീകളെ വില കുറച്ച് കാണരുത്. ബിജെപിയുടെ ഉദ്ദേശ്യം എന്തെന്ന് അവർക്കറിയാം. എന്തിനാണ് പ്രത്യേക സമ്മേളനം വിളിച്ചതെന്നും രാഹുൽ ചോദിക്കുന്നു.

ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ തന്ത്രമാണിത്. സംവരണം നടപ്പാക്കണമെങ്കിൽ സെൻസസും മണ്ഡല പുനർനിർണയവും നടത്തണം. ബജറ്റിലെ 5 % മാത്രമാണ് പിന്നോക്ക വിഭാഗക്കാർക്കായിട്ടുള്ളത്. ഗോത്ര വിഭാഗങ്ങൾക്കായി ഇതിലും കുറഞ്ഞ ശതമാനം ആണ് ഉള്ളത്. ഇന്ത്യയിൽ എത്ര പിന്നോക്കക്കാർ ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കണമെന്ന ആവശ്യവും രാഹുൽ മുന്നോട്ടുവെച്ചു.

മോദി താൻ പിന്നോക്ക വിഭാഗത്തിൽ നിന്നാണെന്ന് പറയുന്നു. പിന്നെ എന്തുകൊണ്ട് ഉന്നത സെക്രട്ടറിമാരിൽ വെറും 3 പേർ മാത്രം ഒബിസിയിൽ നിന്നായത്. ജാതി സെൻസസ് എത്രയും പെട്ടെന്ന് നടത്തണം. കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ ജാതി സെൻസസ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.