പലിശ വർധനയിൽ ഇടവേള പ്രഖ്യാപിച്ച് കേന്ദ്രബാങ്കുകൾ

യുഎസ് ഫെഡ് റിസർവിനു പിന്നാലെ തുടർച്ചയായ പലിശ നിരക്കു വർധനവിൽ ഇടവേളയെടുത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടും. വിലക്കയറ്റം കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് നിരക്കിൽ മാറ്റം വേണ്ടന്ന തീരുമാനം. ഏകദേശം രണ്ടുവർഷമായി ഇവർ പലിശ നിരക്ക് തുടർച്ചയായി വർധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിലവിലെ നിരക്ക് 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരമായ 5 ശതമാനത്തി ലാണ്. ഒൻപതംഗ പണനയ സമിതിയിൽ നാലു പേർ നിരക്കു വർധന വേണമെന്നു വാദിച്ചു. അതേസമയം, ബുധനാഴ്ച പുറത്തുവന്ന കണക്കനുസരിച്ച് യുകെയിലെ വിലക്കയറ്റം ഓഗസ്റ്റിൽ അപ്രതീക്ഷിതമായി 6ശതമാനത്തിലേക്കു കുറഞ്ഞു. 7 ശതമാനമാണ് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷം ഇത്രയും കുറഞ്ഞ നിരക്ക് ആദ്യമായാണ്. ലോകമാകെയുള്ള പ്രധാന കേന്ദ്രബാങ്കുകൾ പലിശ നിരക്കുകൾ തൽക്കാലം വർധിപ്പിക്കേണ്ട എന്ന നിലപാടിലാണ്. യുഎസ് ഫെഡ് റിസർവിന്റെ കഴിഞ്ഞ ദിവസത്തെത്തെ യോഗവും പലിശ നിരക്ക് കൂട്ടേണ്ട എന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ മൂന്നു യോഗങ്ങളിൽ രണ്ടാം തവണയാണ് നിരക്ക് മാറ്റാ തിരിക്കുന്നത്. നിലവിൽ 22 വർഷത്തെ ഉയർന്ന ശതമാനത്തിലാണ് യുഎസി ലെ പലിശ നിരക്ക്. അതേസമയം, ഈ വർഷം പലിശ കാൽ ശതമാനം കൂട്ടുമെന്ന സൂചനയും നൽകി. 2024ലും പലിശ ഉയർന്നു തന്നെ നിൽക്കാനാണ് സാധ്യത. 2024ൽ രണ്ടു തവണ മാത്രമാണ് പലിശ കുറയ്ക്കാൻ സാധ്യതയെന്നും വിലയിരുത്തുന്നു. നാലു തവണ കുറയ്ക്കമെന്നായിരുന്നു ജൂണിലെ അനുമാനം .അത് അത്ര എളുപ്പമല്ലെങ്കിലും, വിലക്കയറ്റം 2 ശതമാന ത്തിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയും ഫെഡ് റിസർവ് പങ്കു വച്ചു. 2022 മാർച്ച് മുതൽ ഇതുവരെ 11 തവണ ഫെഡ് റിസർവ് പലിശ നിരക്ക് കൂട്ടിയിരുന്നു. കഴിഞ്ഞ മാസം യുഎസിലെ വിലക്കയറ്റത്തോത് 3 ശതമാനത്തിലാണ്. 2022 ജൂണിലാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്;. സ്വിസ് നാഷനൽ ബാങ്കും നിരക്ക് വർധന വേണ്ടെന്നു വച്ചപ്പോൾ, സ്വീഡൻ, നോർവേ എന്നിവിടങ്ങളിലെ കേന്ദ്രബാങ്കുകൾ പലിശ കാൽ ശതമാനം വീതം കൂട്ടി. കഴിഞ്ഞയാഴ്ച നിരക്കു വർധന പ്രഖ്യാപിച്ച യുറോപ്യൻ സെൻട്രൽ ബാങ്ക് അത് അവസാനത്തേതായിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ബാങ്ക് ഓഫ് ജപ്പാന്റെ യോഗം ഇന്നാണ് തീരുമാനിച്ചിരിക്കുന്നത്. . ഇതേസമയം നിരക്കു കൂട്ടാനുള്ള സമ്മർദം ബാങ്കിനുമേൽ കുറവാണ്.ഫെഡ് റിസർവ് ഈ വർഷം പലിശ ഒരു തവണ കൂട്ടിയേക്കുമെന്ന സൂചന ലോകമാകെയുള്ള ഓഹരിവിപണികളെ പ്രതികൂലമായി ബാധിച്ചു. അടുത്ത വർഷവും പലിശ ഉയർന്നു നിൽക്കുമെന്ന സൂചനയും വിപണികളെ പിന്നോട്ടടിക്കുന്നു. ഏഷ്യ, യൂറോപ്പ്, യുഎസ് വിപണികളെല്ലാം നഷ്ടത്തിലായിരുന്നു. വിദേശ ധനസ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിക്കുന്നതും, ഡോളർ ശക്തി പ്രാപിക്കുന്നതും, അസംസ്കൃത എണ്ണ വില കൂടുന്നതും ഇന്ത്യൻ വിപണിക്കു ക്ഷീണമാകുന്നുണ്ട്. ബുധനാഴ്ച മാത്രം വിദേശധന സ്ഥാപനങ്ങൾ 3 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽനിന്ന് വിറ്റൊഴിഞ്ഞത്.