കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്നത് നിർത്തി ഇന്ത്യ; സ്ഥിരീകരണവുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്നത് നിർത്തി ഇന്ത്യ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാനഡയിലെ ഇന്ത്യൻ വിസ സർവ്വീസ് നിർത്തിവെച്ചുവെന്നാണ് അറിയിപ്പ്. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ കാനഡ ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ പുതിയ നിലപാട് സ്വീകരിച്ചത്്.

കാനഡയിൽ ഇന്ത്യയിലേക്കുള്ള വിസ സേവനം കൈകാര്യം ചെയ്യൂന്ന ബിഎൽഎസ് ആണ് സർവ്വീസ് സസ്‌പെൻഡ് ചെയ്തു എന്ന് വെബ്‌സൈറ്റിലൂടെ ആദ്യം വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രാലയം പിന്നീട് ഇത് സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കാനഡയിലുള്ളത് 20 ലക്ഷത്തോളം ഇന്ത്യക്കാരാണ്. ഇന്ത്യയിലെ വിസ സർവ്വീസുകൾ ഈ സാഹചര്യത്തിൽ കാനഡയും സസ്‌പെൻഡ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

കുടിയേറ്റത്തിനും പഠനത്തിനും അപേക്ഷ നല്കി കാത്തിരിക്കുന്നവരെ ഇത് ബാധിച്ചേക്കാനിയുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നിജ്ജാറുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന വാദം അന്താരാഷട്ര തലത്തിൽ ചർച്ചയാക്കാൻ കാനഡ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. ജി 7 രാജ്യങ്ങൾ ഇക്കാര്യത്തിൽ കൂട്ടായ പ്രസ്താവന ഇറക്കണമെന്ന കാനനഡയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചിട്ടില്ല. എന്നാൽ വിഷയം ഗൗരവമേറിയതാണെന്ന് ഇന്ത്യയിലെ അമേരിക്കൻ വക്താവ് പറഞ്ഞു

ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽ എത്തിയത് മുതൽ ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടായിരുന്നു. ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിൻറെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയെ ആശ്രയിച്ചാണ് ഭരണത്തിൽ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നുവെന്ന വിലയിരുത്തലാണ് ഇന്ത്യയുടേത്.