കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഉന്നത നേതാക്കൾ കുടുങ്ങും എന്ന അവസ്ഥയായപ്പോൾ സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തുകയാണെന്ന് എന്ന് കെ സുരേന്ദ്രൻ. ഇ ഡി ക്കെതിരായ പോലീസ് നീക്കം അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇ ഡി ഓഫീസിൽ പോലീസ് പരിശോധന നടത്തിയത്. അതിൽ കടുത്ത അതൃപ്തി ഇഡി ഉദ്യോഗസ്ഥരും പ്രകടിപ്പിച്ചിരുന്നു. സിപിഎം കൗൺസിലർ അരവിന്ദാക്ഷനെ കൊണ്ട് കള്ളപരാതി കൊടുപ്പിച്ചതിന് പിന്നിൽ സിപിഎം നേതൃത്വമാണ്. ഇഡി മർദ്ദിച്ചുവെന്ന പരാതി കരുവന്നൂർ കേസ് അട്ടിമറിക്കാൻ വേണ്ടിയുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ഇഡിയുടെ ചോദ്യം ചെയ്യൽ സുതാര്യമാണ് ക്യാമറകൾക്ക് നടുവിലാണ്. ചോദ്യം ചെയ്യലിന് ശേഷം ആറു ദിവസം കഴിഞ്ഞാണ് അരവിന്ദാക്ഷൻ പരാതി കൊടുത്തത്. ഇത് ഗൂഢാലോചനയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സർക്കാരിന്റെ ഭീഷണിക്ക് മുന്നിൽ കേന്ദ്ര ഏജൻസികൾ മുട്ടുമടക്കില്ല എന്നും ഫെഡറൽ തത്ത്വങ്ങൾ പിണറായി സർക്കാർ തുടർച്ചയായി ലംഘിക്കുകയാണ് എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി

